ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലിലേക്ക് പുറപ്പെട്ടു. എഴുപത് വർഷത്തിനിടയിൽ ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
മോദിയെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് ഇസ്രയേലിലെ ജറുസലേമിൽ സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്ക ഒഴികെ മറ്റ് രാഷ്ട്ര തലവൻമാർ എത്തുമ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി നേരിട്ട് സ്വീകരിക്കാൻ എത്താറില്ലെന്നും മോദിയെ സ്വീകരിക്കുന്നതിന് ഇസ്രയേൽ പ്രധാനമമന്ത്രി ബഞ്ചമിൻ നെതന്യാഹു നേരിട്ട് എത്തുമെന്നും ഇസ്രയേൽ വിദേശകാര്യ വക്താവ് യുവൽ റോട്ടം വ്യക്തമാക്കി.
മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാനമായ പല കരാറുകളിലും ഒപ്പു വയ്ക്കും. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആയുധ വ്യാപാരം ശക്തിപ്പെടുത്തുന്നതിനും മെയ്ക്ക് ഇൻ ഇന്ത്യയുമായി സംയോജിപ്പിച്ച് ആയുധങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള നിർണായകമായ ചർച്ചകളും കൂടിക്കാഴ്ച്ചയിൽ ഉണ്ടാകും.
ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ട ചർച്ചകൾ ഉണ്ടാകുമെന്ന് പ്രധാനമനമന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഭീകരവാദത്തെ നേരിടുന്നതിന് വേണ്ട നിർണായക ചർച്ചകളും കൂടിക്കാഴ്ച്ചയിൽ ഉണ്ടാകും. സന്ദർശനത്തിനിടെ ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭി സംബോധന ചെയ്ത് സംസാരിക്കും.