കൊച്ചി: നടിയെ തട്ടികൊണ്ടു പോയ കേസില്‍ പള്‍സര്‍ സുനിയുടെ സഹ തടവുകാരനായ ജിന്‍സന്റെ രഹസ്യ മൊഴി പുറത്ത്. സംഭവുമായി നാദിര്‍ഷയ്ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും പങ്കുള്ളതായി തോന്നിയിട്ടുണ്ടന്നും ജിന്സണ് മൊഴി നല്കി. ദിലീപുമായി വേറെ ചില ഇടപാടുകളും നടത്തിയിട്ടുണ്ടന്ന് സുനി പറഞ്ഞതായും ജിന്‍സന്റെ രഹസ്യമൊഴിയിൽ പറയുന്നു. കാവ്യയുടെ കടയില്‍ എന്തോ ഏല്‍പ്പിക്കുന്നതിനെ കുറിച്ചും പള്‍സര്‍ സുനി പറഞ്ഞതായും മൊഴിയിലുണ്ട്.
പള്‍സര്‍ സുനി നാദിര്‍ഷയെ മൂന്ന് തവണ ജയിലിനുള്ളില്‍ നിന്ന് ഫോണ്‍ വിളിച്ചു. മൂന്ന് ദിവസം നിരന്തരം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും വിളിച്ചു. കാക്കനാട്ടെ ലക്ഷ്യ എന്ന കടയില്‍ എന്തോ എല്‍പ്പിച്ചുവെന്ന് പള്‍സര്‍സുനി ഫോണില്‍ പറയുന്നത് കേട്ടുവെന്നും ജിന്സണ് മൊഴി നല്കി.
നാദിര്‍ഷയ്ക്കും അപ്പുണ്ണിക്കും കേസുമായി നേരിട്ട് ബന്ധമുള്ളതായി തോന്നിയിരുന്നതായും ജിന്‍സന്റെ മൊഴിയില്‍ ഉണ്ട്. ദിലീപും നാദിര്‍ഷയുമായി തനിക്ക് നേരത്തെ മുതല്‍ പലഇടപാടുകള് ഉള്ളതായി പള്‍സര്‍ സുനി സൂചിപ്പിച്ചതായും ജിന്സണ് വ്യക്തമാക്കുന്നു.
അതേസമയം പള്‍സര്‍ വിളിച്ച വേറെ നാലു നമ്പറുകള്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ പരിചയക്കാരാണന്നും തെളിഞ്ഞു. ഈ നമ്പരുകള്‍ തനിക്ക് അറിയില്ലെന്നാണ് അപ്പുണ്ണി പോലീസിന് നല്കിയ മൊഴി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുളള ശ്രമത്തിലാണ് പോലീസ്. അപ്പുണ്ണിക്ക് പള്‍സര്‍ സുനിയുമായി ബന്ധമുളളതായി സംവിധായകന് ബൈജു കൊട്ടാരക്കര ജനം ടിവിയോട് വെളിപ്പെടുത്തി.
അതേസമയം പള്‍സര്‍ സുനി ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ സൈറ്റിലെത്തിയത് ഡ്രൈവറായിട്ടാണെന്നും പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ പള്‍സര്‍ സുനിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നാണ് നേരത്തെ ചിത്രത്തിന്റെ സംവിധായകന് പോലീസിനോട് പറഞ്ഞത്.