തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനാണ് സംസ്ഥാന സർക്കാർ പനി നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി മുരളീധരൻ. കുത്തകകൾക്ക് ചൂട്ടുപിടിക്കുന്ന സർക്കാരായി പിണറായി സര്ക്കാർ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പനിമരണം വ്യാപകമാകുന്നതിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ വസതിയിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയ വിദ്യാഭ്യാസ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടതിലുമധികം ഫീസ് നിശ്ചയിച്ച് നൽകിയതും സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനാണ്. ഈ കൊളളയുടെ പങ്ക് പറ്റുന്നവരായി മന്ത്രിമാർ മാറിയെന്നും അദ്ദേഹം പറഞ്ഞു.
വികസിത കേരളം എന്ന് മേനി പറയുന്ന നാട് ഇന്ന് പനിമരണത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ശമ്പള വർദ്ധനവിനായി നടത്തുന്ന സമരത്തെ അവഗണിക്കുന്നതും ആശുപത്രി ലോബികളെ സഹായിക്കാനാണ്. 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ മിനിമം വേതനം ഉറപ്പാക്കാൻ നരേന്ദ്രമോദി സർക്കാർ നിയമം കൊണ്ടുവന്നിട്ടുണ്ട്.
ഇത് ഉടൻ നടപ്പാക്കണമെന്ന് സുപ്രീംകോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും കേരളം മാത്രം ഇത് നടപ്പാക്കാത്തത് സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളിയാണ്.
കേരളത്തിൽ പനിമരണം കൂടുന്നതിന് ആരോഗ്യമന്ത്രി മാത്രമല്ല ഉത്തരവാദി. തദ്ദേശഭരണ മന്ത്രിക്കും ഇതിൽ തുല്യ ഉത്തരവാദിത്തമാണുള്ളത്. തിരുവനന്തപുരത്തെ പനിമരണത്തിന് കെകെ ഷൈലജയ്ക്കും ഡോ കെടി ജലീലിനുമൊപ്പം മേയർ വികെ പ്രശാന്തിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മ്യൂസിയം ജംഗ്ഷനിൽ നിന്ന് തുടങ്ങിയ മാർച്ചിന് ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ്, സംസ്ഥാന വക്താവ് അഡ്വ ജെആർ പത്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു ബി നായർ, ജില്ലാ ഉപാദ്ധ്യക്ഷൻ പൂന്തുറ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.