റോം: നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ തങ്ങൾക്കു മുന്നിൽ എതിർചേരി വച്ച ഉപാധികൾ, തിരസ്ക്കരിക്കാൻവേണ്ടി ഉണ്ടാക്കിയതാണെന്ന് ഖത്തർ. ഉപാധികൾ അംഗീകരിക്കാനുള്ള കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ ഖത്തർ വിദേശ കാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയുടേതാണ് പ്രതികരണം. എന്നാൽ, തങ്ങൾ സമവായത്തിന് തയ്യാറാണെന്ന് സൂചനയും ഖത്തർ നൽകുന്നുണ്ട്.
നിലവിലെ ഗൾഫ് പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാവില്ലെന്നാണ് ഖത്തറിന്റേയും എതിർചേരിയുടേയും നിലപാടുകൾ വ്യക്തമാക്കുന്നത്. പ്രശ്നപരിഹാരത്തിന് തങ്ങൾക്കു മുന്നിൽ വച്ച വ്യവസ്ഥകൾ ഒരു കാരണവശാലും അംഗീകരിക്കാൽ കഴിയില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി റോമിൽ പറഞ്ഞു. ഉപാധികൾ അംഗീകരിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല. കാരണം ചർച്ചകൾക്കോ, സമവായത്തിനോ ഒരു സാധ്യതയും അതിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദികൾക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ ഖത്തറുമായുളള നയന്ത്ര ബന്ധം അവസാനിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. കൂടാതെ തങ്ങളുടെ വ്യോമ മേഖലയും കര അതിർത്തിയും ഈ രാജ്യങ്ങൾ ഖത്തറിനു മുന്നിൽ അടച്ചു.
ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുക, അൽ ജസീറ ചാനൽ നെറ്റ് വർക്ക് അടച്ചുപൂട്ടുക, രാജ്യത്തെ തുർക്കിയുടെ സൈനിക സാന്നിധ്യം അവസാനിപ്പിക്കുക തുടങ്ങി 13 കർശന വ്യവസ്ഥകളാണ് പ്രശ്ന പരിഹാരത്തിന് ഖത്തറിനു മുന്നിലുള്ളത്.
വ്യവസ്ഥകൾ അപ്രായോഗികവും തങ്ങളുടെ സർവ്വാധിപത്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്നായിരുന്നു ഖത്തറിന്റെ ആദ്യ പ്രതികരണം. വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ഖത്തറിനെ ജിസിസിയിൽ നിന്ന് പുറത്താക്കുമെന്നും സാമ്പത്തികമായി ഒറ്റപ്പെടുത്തുമെന്നുമുള്ള നിലപാടിലാണ് എതിർപക്ഷം.
വ്യവസ്ഥകൾ അംഗീകരക്കില്ലെന്ന് പറയുമ്പോഴും ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെന്ന് ഖത്തർ ആവർത്തിക്കുന്നു.