ന്യൂഡൽഹി : രാഷ്ട്രപതി പ്രണബ് മുഖർജി തനിക്കെന്നും വഴികാട്ടിയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . അദ്ദേഹം തനിക്ക് പിതാവിനെപ്പോലെ സ്നേഹം നൽകി . എല്ലാ കൂടിക്കാഴ്ചയിലും ഇങ്ങനെ ജോലി ചെയ്യരുതെന്നും ഇടയ്ക്കെങ്കിലും വിശ്രമിക്കണമെന്നും സ്വന്തം മകന് ഉപദേശം നൽകുന്നത് പോലെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി. രാഷ്ട്രപതി ഭവനിൽ ഒരു പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും തങ്ങൾ ഒരുമിച്ച് മുന്നോട്ട് പോയെന്ന് രാഷ്ട്രപതി പ്രണബ് മുഖർജിയും വ്യക്തമാക്കി. ഒരിക്കൽ പോലും സർക്കാരിന്റെ പ്രവർത്തനത്തിന് തടസ്സം നേരിട്ടില്ല .പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നതായും രാഷ്ട്രപതി പറഞ്ഞു. സംശയങ്ങളുണ്ടായപ്പോഴെല്ലാം ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്റെ സംശയങ്ങൾ ഒരു അഭിഭാഷകന്റെ ചാരുതയോടെ പറഞ്ഞ് തീർത്തിട്ടുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.
പ്രണബ് ദായോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് മോദി പറഞ്ഞു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനിടെ പ്രണബ് നൽകിയ ഉപദേശം മോദി അനുസ്മരിച്ചു . വിജയവും പരാജയവും രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാണ് . പക്ഷേ ആരോഗ്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇതൊരു രാഷ്ട്രപതി പറയേണ്ട ആവശ്യമൊന്നുമില്ലെങ്കിലും ഒരു സഹപ്രവർത്തകനോടുള്ള മാനുഷികമായ പരിഗണനയാണ് പ്രണബ് ദാ കാണിച്ചതെന്നും മോദി എടുത്തു പറഞ്ഞു.
പ്രസിഡന്റ് പ്രണബ് മുഖർജി – എ സ്റ്റേറ്റ്സ്മാൻ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങും പ്രധാനമന്ത്രി നിർവഹിച്ചു.