ന്യൂഡൽഹി : മോദി – ട്രംപ് കൂടിക്കാഴ്ചയിലും ഇന്ത്യയുടെ നയതന്ത്ര മുന്നേറ്റത്തിലും അസ്വസ്ഥരായ പാകിസ്ഥാൻ അമേരിക്കയ്ക്കെതിരെ വിമർശനവുമായി രംഗത്ത് . അമേരിക്ക സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിലാണെന്ന് പാകിസ്ഥാൻ ആരോപിച്ചു . ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യദ് സലാഹുദ്ദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയും കശ്മീർ വിഷയത്തിലുള്ള അമേരിക്കയുടെ സമീപനവുമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.
മറ്റ് രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കരുതെന്ന് ഇന്ത്യ- അമേരിക്ക സംയുക്ത പ്രസ്താവന പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു . ഇതും പാകിസ്ഥാനെ ഞെട്ടിച്ചു. കശ്മീരികളുടെ ചോരയ്ക്ക് അമേരിക്ക വിലകൽപ്പിക്കുന്നില്ലെന്നാണ് പാകിസ്ഥാന്റെ ആരോപണം. അമേരിക്ക ഈ വിഷയത്തിൽ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ചൗധരി നിസാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കശ്മീർ വിഷയത്തിൽ പിന്നോട്ടില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കിയതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കശ്മീരിലെ വിഘടനവാദത്തെ തുടർന്നും പിന്തുണയ്ക്കും . സയ്യദ് സലാഹുദ്ദീനെ ആഗോള ഭീകരവാദിയാക്കിയത് അനീതിയാണെന്നും പാകിസ്ഥാൻ വ്യക്തമാക്കി.സലാഹുദ്ദീനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചതും പാകിസ്ഥാനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഇന്തോ – അമേരിക്ക സംയുക്ത പ്രസ്താവനയും ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് പരിഗണിക്കപ്പെടുന്നത്