ന്യൂഡല്‍ഹി : എം.എല്‍.എമാരുടെ ഇരട്ടപദവി വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിക്കു വീണ്ടും കനത്ത തിരിച്ചടി. ഇരട്ടപദവി വഹിച്ച 20 ആം ആദ്മി എം.എല്‍.എമാര്‍ക്കെതിരെ വാദം കേള്‍ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ആരോപണവിധേയരായ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചാല്‍ ഡല്‍ഹിയില്‍ വീണ്ടും ഉപതഞ്ഞെടുപ്പ് നടക്കും.
ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിയ ഉടനെയാണ് ചട്ടങ്ങള്‍ ലംഘിച്ച് 21 ആം ആദ്മി എം.എല്‍ എ മാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി മുഖ്യമന്ത്രി നിയമിച്ചത്.
എന്നാല്‍ പാര്‍ലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്നയാളാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയത്.
21 എം.എല്‍.എമാര്‍ക്കെതിരെയാണ് തെരഞ്ഞെടൂപ്പു കമ്മീഷനില്‍ പരാതിയെത്തിയിരുന്നതെങ്കിലും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രജൗരി ഗാര്‍ഡനിലെ എംഎല്‍എ സ്ഥാനം രാജിവച്ച ജര്‍ണൈല്‍ സിങ്ങിനെ കേസില്‍ നിന്നൊഴിവാക്കി. എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് 2016 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്റ്റംബര്‍ എട്ടു വരെ 21 എഎപി എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പരാതി വാസ്തവവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി 21 എം.എല്‍.എമാരും തെരഞ്ഞെടൂപ്പു കമ്മീഷനില്‍ നല്കിയ ഹര്‍ജ്ജി തെരഞ്ഞെടൂപ്പ് കമ്മീഷന് തള്ളി. പരാതി പരിഗണിച്ച് വാദം കേള്കാന് തെരഞ്ഞെടൂപ്പ് കമ്മീഷന് തീരുമാനിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ നസിം സെയ്ദി സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് എഎപിക്കു വന്‍ പ്രഹരമായ തീരുമാനമെത്തിയിരിക്കുന്നത്.