കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെയും സംവിധായകനും നടനുമായ നാദിർഷായുടെയും പങ്ക് വെളിപ്പെടുത്തുന്ന കത്ത് ജനം ടി വി ക്ക് ലഭിച്ചു. പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞ തടവുകാരന് മുഖേന കൈമാറാന്‍ നല്കിയ കത്താണ് പുറത്തായത്. സുനി തടവില്‍ കഴിയുന്ന കാക്കനാട് സബ് ജയിലിന്റെ സീലോട് കൂടിയതാണ് ഈ കത്ത്.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി തനിക്ക് വാഗ്ദാനം ചെയ്ത തുക ആവശ്യപ്പെട്ട് ദിലീപിന് എഴുതിയ കത്താണ് പുറത്ത് വന്നിട്ടുള്ളത്. നടന്റെ ശത്രുക്കളും നടിയുമായി അടുപ്പമുള്ളവരും തന്നെ വന്നു കാണുന്നുണ്ടെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ നാദിർഷായുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് കത്തെഴുതുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും കത്ത് കിട്ടി മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികരണം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് ദിലീപിന്റെ കൊച്ചിയിലെ സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്നതിനുള്ള തെളിവും കത്തിലുണ്ട്. കത്തിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയുടെയും സഹ തടവുകാരുടെയും, ഒപ്പം ജയില്‍ അധികൃതരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
നാദിർഷായും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതായുള്ള പോലീസിന്റെ സ്ഥിരീകരണവും കത്തിന്റെ വിശ്വാസ്യതയേറ്റുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് പലരുടെയും പങ്ക് വെളിവാക്കുന്ന കത്ത് പുറത്ത് വന്നിട്ടുള്ളത്.