ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രതിരിച്ചു. അമേരിക്ക, പോർച്ചുഗൽ, നെതർലാൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി, ഡൊണാൾഡ് ട്രംപുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ എൻഎസ്ജി അംഗത്വം, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ, ഭീകരവാദം തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ചയാകും.
ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം. പ്രസിഡന്റായതിന് ശേഷം ട്രംപുമായുള്ള ആദ്യകൂടിക്കാഴ്ച എന്ന സവിശേഷതയുമുണ്ട്. എൻഎസ്ജി അംഗത്വം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
ആഗോളഭീകരവാദത്തെ ചെറുക്കൽ, ഇന്ഡോ പെസഫിക് മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ, വ്യാപാര വാണിജ്യ മേഖലകളിലെ ആഗോള സഹകരണം, ആണവോർജം തുടങ്ങിയവയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയാവുക.
ഇരുരാജ്യങ്ങൾക്കും ഉപകരാപ്രദമാകുന്ന തരത്തിൽ വിവിധ മേഖലകളിലെ സംയുക്ത പ്രവർത്തനങ്ങളാകും കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. വിവിധ വിഷയങ്ങളെ കുറിച്ച് ഫോണിലൂടെ സംസാരിച്ചെന്നും ഇതിന് തുടർച്ചയായാണ് നേരിട്ടുള്ള ചർച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണാധികാരികൾ തമ്മിലുള്ള വെറും ഉടമ്പടി മാത്രമല്ല ഇതെന്നും ഇരുരാജ്യങ്ങളിലെയും വാണിജ്യ വ്യാപാരരംഗത്തെ പ്രമുഖർ തമ്മിലുള്ള സഹകരണവും ഇതിലൂടെ ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി കുറിച്ചു.
പ്രമുഖ സിഇഒമാരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ നടപടിയും അഫ്ഗാനിസ്ഥാന്റെ സങ്കീർണ്ണ രാഷ്ട്രീയാവസ്ഥയും ട്രംപുമായുള്ല കൂടിക്കാഴ്ചയിൽ വിഷയമായേക്കും.
പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ട്രംപ് വിമർശിച്ച് സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽകൂടിയാണ് കൂടിക്കാഴ്ചയുടെ സവിശേഷത. അമേരിക്കയെ കൂടാതെ പോർച്ചുഗലും നെതർലാൻഡ്സും സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇരുരാജ്യങ്ങലിലെയും പ്രധാനമന്ത്രിമാരുമായും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും.