കൊച്ചി: യാത്രാസൗജന്യം വിദ്യാർത്ഥികളുടെ അവകാശമാണെന്ന് ഹൈക്കോടതി. എല്ലാ വിദ്യാർത്ഥികൾക്കും യാത്രാസൗജന്യം നൽകണമെന്ന് ഹൈക്കോടതി കെഎസ്ആർടിസിക്ക് നിർദേശം നൽകി. യാത്രാ സൗജന്യത്തിൽ വേർതിരിവ് പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
യാത്രാ സൗജന്യം വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന പ്രഖ്യാപനമാണ് വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര സംബന്ധച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുെട ഭാഗത്തുനിന്ന് ഉണ്ടായത്. യാത്രാ സൗജന്യം നല്കുന്നതില് എയ്ഡഡ് എന്നോ അണ് എയ്ഡഡെന്നോ വേര്‍തിരിവ് പാടില്ലെന്നും കോടതി ചൂണ്ടികാട്ടി.
സ്വാശ്രയ കോളജുകളിലേയും പാരലല്‍ കോളേജുകളിലേയും സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി യാത്രാ സൗജന്യം അനുവദിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. വയനാട് ഇടുക്കി പത്തനംതിട്ട ജില്ലകളിലായിരുന്നു പരാതി വ്യാപകം. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കെഎസ്ആര്‍ടിസിക്കാണ് യാത്രാ സൗജന്യം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണമെന്ന നിര്‍ദ്ദേശം നല്കിയിരിക്കുന്നതെങ്കിലും സ്വകാര്യ ബസുകൾക്കും ഈ നിര്‍ദ്ദേശം ബാധകമാകും. ഇതോടെ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കുകൂടി യാത്ര സൗജന്യം ലഭ്യമാകും.
നേരത്തെ കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യം നിര്‍ത്താനുള്ള ആലോചന നടത്തിയിരുന്നു. എന്നാല്‍ യാത്രാ സൗജന്യം വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന പരാമര്‍ശം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ സാഹചര്യത്തില്‍ ഇനി സൗജന്യം പിന്‍വലിക്കാനുള്ള നീക്കവും ഉപേക്ഷിക്കേണ്ടിവരും.