തിരുവനന്തപുരം : പോളിറ്റ് ബ്യൂറോയിൽ എത്ര ദളിതനുണ്ടെന്ന ചോദ്യത്തിന് അവസാനം സിപിഎമ്മിൽ നിന്നൊരാൾ മറുപടി പറഞ്ഞു . പാലക്കാട് എം പി , എം ബി രാജേഷ് ആണ് ഫേസ്ബുക്കിൽ മറുപടിയുമായി രംഗത്തെത്തിയത് . എന്നാൽ മറുപടി അബദ്ധമായതോടെ സോഷ്യൽ മീഡിയയിൽ രാജേഷിനെതിരെ ട്രോളർമാരും രംഗത്തെത്തി.
പിബി അംഗം ആകാത്ത മുൻ ത്രിപുര മുഖ്യമന്ത്രി ദശരഥ് ദേബിനെയാണ് രാജേഷ് പോളിറ്റ് ബ്യൂറോയിൽ അംഗമാക്കിയത് . ദശരഥ് ദേബിനെ മുൻകാല പ്രാബല്യത്തോടെയാണോ പോളിറ്റ് ബ്യൂറോയിൽ എടുത്തതെന്ന ചോദ്യവുമായി കമന്റുകൾ നിരന്നതോടെയാണ് എം . പിക്ക് അമളി മനസ്സിലായത് . ഉടൻ തന്നെ പോസ്റ്റ് തിരുത്തുകയും ചെയ്തു.
എതിരാളികൾക്ക് പത്രം വായനയും മറ്റുമില്ലെന്ന് പറഞ്ഞെഴുതിയ പോസ്റ്റിൽ തന്നെ വൻ അബദ്ധം പിണഞ്ഞത് രാജേഷിന് തിരിച്ചടിയായി . സ്വന്തം പാർട്ടിയുടെ നേതാക്കളെ പോലും അറിയാതെ എന്തിനിങ്ങനെ പിണുവടിക്കുന്നു എന്ന ചോദ്യവുമായി ട്രോളർമാരുമെത്തിയതോടെ എം .പി യുടെ പോസ്റ്റ് വാദ പ്രതിവാദങ്ങളാൽ സമ്പന്നവുമായി .
തെറ്റു പറ്റിയെങ്കിലും താൻ തിരുത്തിയല്ലോ എന്ന ന്യായീകരണവുമായാണ് ഇപ്പോൾ രാജേഷ് വീണ്ടും രംഗത്തെത്തിയത് .എന്നാൽ മറ്റുള്ളവർ പത്രം വായിക്കില്ലെന്ന് കുറ്റം പറയുന്ന രാജേഷ് സ്വന്തം പാർട്ടി അംഗത്തെക്കുറിച്ച് ഗൂഗിളെങ്കിലും നോക്കി പോസ്റ്റിടണ്ടേ എന്നാണ് എതിരാളികളുടെ മറുചോദ്യം .