കറാച്ചി : പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികൾ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും . തട്ടിക്കൊണ്ടു പോകലും നിർബന്ധിത മതം മാറ്റവും മൂലവും ഹിന്ദു ജനസംഖ്യ കുറയുകയാണെന്നും റിപ്പോർട്ട്. മൂവ്മെന്റ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് എന്ന സംഘടനയുടെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ .
ഈ റിപ്പോർട്ട് പാകിസ്ഥാനിലെ പ്രമുഖ പത്രമായ ദ നേഷൻ മുഖപ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട് . വിഭജന കാലത്ത് 23 ശതമാനമായിരുന്നു പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ .എന്നാൽ ഇപ്പോൾ അത് ആറു ശതമാനമായി കുറഞ്ഞെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏറ്റവും കൂടുതൽ ഹിന്ദുക്കൾ വസിക്കുന്ന സിന്ധിൽ നിർബന്ധിത മതംമാറ്റവും ഹിന്ദു വിരുദ്ധ സംഭവങ്ങളും വർദ്ധിക്കുകയാണ് . വർഷം 5000 കുടുംബങ്ങളെങ്കിലും ഇന്ത്യയിലേക്ക് അഭയാർത്ഥികളായി പോകുന്നുവെന്നാണ് മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നത് . ഇത് അവരനുഭവിക്കുന്ന ക്രൂരതകളുടെ ആഴം ചൂണ്ടിക്കാണിക്കുന്നു .
ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിക്കുന്നു . പിന്നീട് മതപരിവർത്തനം ചെയ്യാമെന്ന് സമ്മതിച്ചതിന് ശേഷം മതം മാറ്റിയിട്ടാണ് പുറംലോകം കാണിക്കുന്നത് .ആദ്യം പോലീസ് നടപടിയെടുക്കില്ല . മതം മാറ്റിയതിനു ശേഷം മതംമാറ്റ രേഖ കാണിച്ചതിനു ശേഷം നിയമപരമായി നടപടിയെടുക്കാനും കഴിയില്ല.
ഇതിനെതിരെ പാകിസ്ഥാൻ ഹിന്ദു കൗൺസിൽ പരാതികൾ നൽകിയിട്ടും വനരോദനമായി മാറുകയാണെന്ന് കൗൺസിൽ പാട്രൻ ഇൻ ചീഫ് രമേഷ് കുമാർ വ്യക്തമാക്കുന്നു. സർക്കാരും പ്രവിശ്യ ഭരണകൂടവും ഹിന്ദു ന്യൂനപക്ഷങ്ങളോട് യാതൊരു അനുഭാവവും കാണിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു . സുപ്രീം കോടതി മാത്രമാണ് അവസാന ആശ്രയം.
ഹിന്ദു ആരാധന സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് മാത്രമല്ല മത ചിഹ്നങ്ങളേയും മറ്റും ബോധപൂർവ്വം അവഹേളിക്കുകയും ചെയ്യുന്നു . ദളിത് ഹിന്ദുക്കളെ നിർബന്ധിതമായി മതംമാറ്റുമ്പോൾ മറ്റുള്ളവരുടെ വ്യവസായങ്ങൾ നശിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി ബന്ദിപ്പണം വാങ്ങുകയുമാണ് ചെയ്യുന്നതെന്നും പാകിസ്ഥാൻ ഹിന്ദു കൗൺസിൽ ആരോപിക്കുന്നു.
( ചിത്രം :പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥികളായെത്തിയ ഹിന്ദു കുടുംബം ഡൽഹിയിൽ )