ലഖ്നൗ: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളാണ് നടക്കുന്നത്. യോഗാദിനാചരണത്തിന്റെ ദേശീയ തലത്തിലുളള ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖ്നൗവിൽ നിർവഹിച്ചു.
നഗരത്തില്‍ തോരാതെ പെയ്ത മഴയ്ക്കിടയിലും രാംബായ് അംബേദ്ക്കര്‍ മൈതാനത്ത് നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
രാജ്യത്തെമ്പാടും യോഗാ ദിനാഘോഷങ്ങളില്‍ പങ്കുചേരുന്നവര്‍ക്ക് ലഖ്നൗവില്‍ നിന്നുള്ള തന്റെ ആശംസകള്‍ പ്രധാനമന്ത്രി നേര്‍ന്നു.
നിരവധി പേരുടെ ജീവിതത്തിന്റെ ഭാഗമായി ഇന്ന് യോഗ മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യോഗയുടെ പ്രചാരം ഇന്ത്യയ്ക്കകത്തുള്ളതിനെക്കാള് കൂടുതല്‍ പുറത്താണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിച്ചത് യോഗയാണെന്നും പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിരവധി യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ രൂപം കൊണ്ടതില്‍ തനിക്ക് സന്തുഷ്ടിയുണ്ട്. യോഗാ അദ്ധ്യാപകര്‍ക്കായുള്ള ആവശ്യകതയും വര്‍ദ്ധിച്ചു വരികയാണ്. ശരീരക്ഷമതയ്ക്ക് പുറമേ ശരീര സൗഖ്യവും സുപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി സൗഖ്യം നേടുന്നതിനുള്ള മാധ്യമാണ് യോഗയെന്ന് കൂട്ടിച്ചേര്‍ത്തു.
യോഗ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഏവരെയും ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, യോഗ ആരോഗ്യം ഉറപ്പു നല്കലാണെന്നും അത് പരിശീലിക്കുന്നത് ചെലവേറിയതല്ലെന്നും പറഞ്ഞു.
യോഗയെന്നത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അത് നമ്മെ സംയോജിപ്പിക്കുമെന്നും പ്രധാനമന്ത്രിയെ ലഖ്നൗവിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.