ലോകം മുഴുവൻ യോഗദിനം ആചരിക്കുമ്പോൾ, ആദരിക്കപ്പടുന്നത് ഭാരതത്തിന്‍റെ മഹത്തായ പൈതൃകമാണ്. യോഗയെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ചതിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിർണായക പങ്കാണുളളത്.
2014 സെപ്തംബർ 27. യോഗയെ വാഴ്‌ത്തി ഐക്യരാഷ്‌ട്രസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദിയിൽ സംസാരിച്ചു. ജൂൺ 21 അന്താരാഷ്‌ട്ര യോഗദിനമായി ആചരിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചു. അധികാരമേറ്റ് 3മാസം മാത്രം തികയുമ്പോഴായിരുന്നു തികഞ്ഞ നിശ്ചയദാർഢ്യത്തോടെ യോഗയെക്കുറിച്ചുള്ള തന്‍റെ വീക്ഷണം നരേന്ദ്രമോദി ലോകത്തിന് സമർപ്പിച്ചത്.
മറ്റൊരു മൂന്നുമാസക്കാലമേ വേണ്ടി വന്നുളളൂ ജൂൺ 21 അന്താരാഷ്‌ട്ര ലോകദിനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള യുഎൻ പ്രഖ്യാപനത്തിന്. യോഗയുടെ ഗുണങ്ങളും പ്രാധാന്യവും മനസിലാക്കിയ ലോകരാഷ്‌ട്രങ്ങൾ ഭാരതത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അംഗരാജ്യങ്ങളുടെ പൂർണ്ണ പിന്തുണയോടെ അംഗീകരിക്കപ്പെട്ട പ്രമേയമായി മോദിയുടെ നിർദ്ദേശം മാറി. അഭിനന്ദനമറിയിച്ച് ലോകരാഷ്‌ട്രങ്ങൾ രംഗത്തുവന്നു.
യോഗയിലെ താത്പര്യം ആദ്യം അറിയിച്ചത് അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമയായിരുന്നു.യോഗയ്‌ക്കുവേണ്ടി ഒരു മന്ത്രാലയം രൂപികരിക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്‍റെ തീരുമാനവും കൃത്യമായ ലക്ഷ്യങ്ങളോടെയായിരുന്നു.
യോഗയെ മതവുമായി കൂട്ടിയിണക്കി രാജ്യത്തിനുള്ളിൽ നിന്നുയർന്ന ചില പരാമർശങ്ങൾ മാത്രമാണ് യോഗദിനത്തിനെതിരെ ഉയർന്ന എതിർ സ്വരം. ആഗോളതലത്തിലെ 47 ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ പിന്തുണ ഈ ആരോപണങ്ങളുടെ മുനയൊടിച്ചു. ലോകരാഷ്‌ട്രങ്ങളിലെ വിവിധ വർഗ്ഗങ്ങളിലും വർണ്ണങ്ങളിലും വ്യത്യസ്ത വിശ്വാസങ്ങളിലും പെട്ട ജനങ്ങൾ യോഗയ്‌ക്കായ് അണിനിരക്കുമ്പോൾ ആദരിക്കപ്പെടുന്നത് ഭാരതവും നമുക്ക് അവകാശപ്പെട്ട പൈതൃകവുമാണ്.