തിരുവനന്തപുരം: മെട്രോ ഉദ്ഘാടന ചടങ്ങിനെ തുടർന്ന് കഴിഞ്ഞ 3 ദിവസമായി നടക്കുന്ന വിവാദങ്ങൾ സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്.
അഭിപ്രായ വ്യത്യാസമുള്ളവരെ നിറവും വംശവും നോക്കി അപഹസിക്കുന്ന പ്രവണത അപകടകരമാണ്. കേരളത്തിന്റെ പ്രബുദ്ധത തകർക്കുന്ന ഇത്തരം നീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ശരിയാണോയെന്ന് മാധ്യമങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ശോഭ കെടുത്താൻ കടകംപള്ളി സുരേന്ദ്രൻ ശ്രമിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. മുഖ്യമന്ത്രിയെ താറടിക്കാൻ കടകംപള്ളി സുരേന്ദ്രൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കരുവാക്കുകയാണ്.
മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച മുഖ്യമന്ത്രിയോടുള്ള എതിർപ്പ് മന്ത്രിസഭയിലാണ് കടകംപള്ളി പ്രകടിപ്പിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ എതിർക്കാൻ കുമ്മനത്തെ കരുവാക്കിയത് തരംതാണ പരിപാടിയായിപ്പോയി.
പ്രോട്ടോക്കോളിനെപ്പറ്റിയുള്ള വസ്തുതകൾ അറിഞ്ഞ് വേണമായിരുന്നു കടകംപള്ളി പ്രതികരിക്കാൻ. ഏത് പുസ്തകം വായിച്ചാണ് കടകംപള്ളി കുമ്മനം രാജശേഖരനെതിരെ പ്രതികരിച്ചത്? ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടുന്നതിന് മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിലെങ്കിലും തിരക്കാൻ അദ്ദേഹം തയ്യാറാകണമായിരുന്നു.
എന്ത് വിവരക്കേടും പറയാൻ കടകംപള്ളി ഇപ്പോൾ സിപിഎം നേതാവല്ല, മന്ത്രിയാണെന്ന് ഓർക്കണം. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാൻ കഴിവുള്ള ആൾക്കാർ രാജ്യത്തുണ്ട്. അവര് അത് മനോഹരമായി ചെയ്യുന്നുമുണ്ട്. കടകംപള്ളി പ്രധാനമന്ത്രിയുടെ സുരക്ഷയോർത്ത് വ്യാകുലപ്പെടേണ്ടതില്ല. പ്രോട്ടോക്കോൾ എന്നത് പ്രധാനമന്ത്രിയ്ക്കൊപ്പം വേദി പങ്കിടുന്നതിന് മാത്രമാണ്, യാത്രകൾക്കില്ല.
ഇതൊന്നും അറിയാത്ത കടകംപള്ളി വിവരക്കേടിന്റെ പര്യായമായി മാറി. തനിക്കൊപ്പം ആരൊക്കെ യാത്രചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്. അല്ലാതെ കടകംപള്ളിയല്ല. സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നയാളെന്ന നിലയിൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പനിമൂലം 120 പേർ മരിച്ചിട്ടും സംസ്ഥാന സർക്കാർ ലാഘവ ബുദ്ധിയോടെ പെരുമാറുകയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ഡോക്ടർമാരുടേയും മരുന്നിന്റേയും നഴ്സുമാരുടേയും ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. മാലിന്യ നിർമ്മാർജ്ജനത്തിന് രംഗത്തിറങ്ങാൻ എല്ലാ ബൂത്ത്തല പ്രവർത്തകരോടും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.