ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് ഫലം ഈ മാസം 26ന് അകം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ. സുപ്രീംകോടതിയാണ് ഫലം പ്രഖ്യാപിക്കാൻ അനുമതി നൽകിയത്. ഫലപ്രഖ്യാപനം തടഞ്ഞുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയായ നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി. നീറ്റ് ഫലപ്രഖ്യാപനം സ്റ്റേ ചെയ്തുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സിബിഎസ്ഇ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കിൽ ഇക്കൊല്ലം നീറ്റ് പരീക്ഷ എഴുതിയ 12 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ജൂൺ ആറിനായിരുന്നു നീറ്റ് ഫലം പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാൽ ഫല പ്രഖ്യാപനത്തിന് കുറച്ച് സമയം കൂടി വേണമെന്ന് നേരത്തെ സിബിഎസ്ഇ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച സുപ്രീം കോടതി ജൂൺ 26 ന് മുൻപ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാനും, നീറ്റുമായി ബന്ധപ്പെട്ട് സിബിഎസ്ഇ യ്ക്ക് കൗൺസിലിംഗ് ആരംഭിക്കാമെന്നും വ്യക്തമാക്കി.
മദ്രാസ് ഗുജറാത്ത് ഹൈക്കോടതികളിൽ നീറ്റ് സംബന്ധിച്ച് നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതി ഒരുമിച്ച് പരിഗണിക്കണമെന്നും സിബിഎസ്ഇ കോടതിയിൽ ആവശ്യപ്പെട്ടു. നീറ്റുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതികൾ പ്രോത്സാഹിപ്പിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു.
ഏകീകൃത രീതിയിലല്ല എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ നടത്തിയതെന്ന് ആരോപിച്ചുകൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് പരീക്ഷാ ഫലപ്രഖ്യാപനം തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്.