കണ്ണൂർ : ഫസല്‍ വധക്കേസില്‍ കുറ്റസമ്മതമൊഴി നടത്താന്‍ പോലീസ് തന്നെ തല്ലിച്ചതച്ചുവെന്ന് സുബീഷ് മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കിയ പരാതി പകര്‍പ്പ് ജനം ടിവിക്ക്. മൂന്ന് ദിവസത്തെ മര്‍ദ്ദനത്തിനൊടുവില്‍ അടിവയറിന് ക്ഷതമേറ്റ് മൂത്രം പോലും പോകാത്ത അവസ്ഥയുണ്ടായെന്ന് പരാതിയില്‍ പറയുന്നു. സുബീഷിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട് വിദഗ്‌ദ്ധ ചികിത്സയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയതിനൊപ്പം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്‌തിരുന്നു.
സുബീഷ് സ്വമേധയാ കുറ്റസമ്മതം നടത്തിയെന്ന പോലീസ് ഭാഷ്യം തള്ളുന്നതാണ് കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുള്ള പരാതി. 2016 നവംബര്‍ 19ന് നല്‍കിയ പരാതിയില്‍ പോലീസ് കസ്‌റ്റഡിയില്‍ തനിക്കേല്‍ക്കേണ്ടി വന്ന പീഡനം സുബീഷ് വിവരിക്കുന്നു. ഡിവൈഎസ്‌പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ കുറ്റമേല്‍ക്കാന്‍ മൂന്ന് ദിവസം തുടര്‍ച്ചയായി മര്‍ദ്ദിച്ചു. ഗുഹ്യ ഭാഗങ്ങളില്‍ മുളകരച്ച് തേച്ചുവെന്നും, ഉറങ്ങാതിരിക്കാന്‍ കണ്ണിലേക്ക് വെള്ളം പമ്പ് ചെയ്‌തുവെന്നും പരാതിയിലുണ്ട്. പോലീസ് മര്‍ദ്ദനത്തില്‍ അടിവയറിനേറ്റ തൊഴി മൂലം അവിടമാകെ നീര്‍ക്കെട്ട് ബാധിച്ചുവെന്നും മൂത്രമൊഴിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും സുബീഷ് കോടതിയില്‍ ബോധിപ്പിക്കുന്നുണ്ട്.
ഇതിനിടെ ഇയാളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് വിദഗ്‌ദ്ധ ചികിത്സയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ പകര്‍പ്പും ജനം ടിവിക്ക് ലഭിച്ചു. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ട് ഡിവൈഎസ്‌പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതെിരെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്‌തിരുന്നു. ഈ വരുന്ന 17ന് അതിന്റെ വിസ്‌താരം കൂത്തുപറമ്പ് കോടതിയില്‍ നടക്കും. അതേസമയം സുബീഷും ആര്‍എസ്‌എസ് നേതാവുമായുള്ള സംഭാഷണമെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് പോലീസ് തന്നെ പുറത്ത് വിട്ടതാണെന്നാണ് സൂചന.