ബ്രിട്ടനിൽ നാളെ പൊതു തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി തെരേസ മേയും, ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമാണ് മുഖ്യ എതിരാളികൾ. ലണ്ടനിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മാസങ്ങൾക്ക് മുൻപ് അധികാരത്തിലേറിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പൊതു തെരഞ്ഞെടുപ്പിന് അനുമതി തേടി പാർലമെന്റിനെ സമീപിച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്. ഡേവിഡ് കാമറോണിന്റെ പിൻഗാമിയായി അധികാരമേറ്റ മേയ്ക്ക് 2020 വരെ പ്രധാനമന്ത്രി പദത്തിൽ തുടരാമെന്നിരിക്കെയായിരുന്നു നീക്കം.
സ്വന്തം ജനപ്രീതി വർദ്ധിച്ചുവെന്നും മുഖ്യ എതിരാളി ജെറമി കോർബി പ്രതിനിധീകരിക്കുന്ന ലേബർ പാർട്ടിയുടെ പ്രതിച്ഛായയിൽ മങ്ങലുണ്ടായെന്നുമുള്ള മേയുടെ മുൻധാരണയാണ് തെരഞ്ഞെടുപ്പിലേയ്ക്ക് നയിച്ചത്.
650 സീറ്റുകളിലേയ്ക്ക് നടക്കുന്ന വോട്ടെടുപ്പിൽ 3303 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നന്നത്. കൺസർവേറ്റീവ് പാർട്ടിക്കായി പ്രധാനമന്ത്രി തെരേസ മേ തന്നെ ഗോദയിറങ്ങുമ്പോൾ, സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നിക്കോള സ്റ്റർഗൻ, ലിബറൽ ഡെമോക്രറ്റിനായി ടിം ഫാറൂൺ തുടങ്ങിയ പ്രമുഖരും മത്സരംഗത്തുണ്ട്.
ജെറമിയെക്കാൾ 20 പോയിന്റുമായി മേ മൂൻതൂക്കം നിലനിർത്തുന്നുണ്ടെന്നാണ് അഭിപ്രായ സർവ്വേകൾ നൽകുന്നു സൂചന.
2015ൽ നടന്ന തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി 36.8തമാനം വോട്ടുകൾ നേടിയപ്പോൾ, 30.4ശതമാനം വോട്ടുകളായിരുന്നു ലേബർ പാർട്ടിക്ക്.