ബംഗളൂരു : കർണാടകയിലെ ബീജാപൂരിൽ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഗർഭിണിയെ തീവെച്ചു കൊന്നു .21 കാരിയായ ബാനുബീഗത്തെയാണ് ബന്ധുക്കൾ തീവച്ചു കൊന്നത്.
ബീജാപൂരിലെ ഗുൻഡകനല ഗ്രാമത്തിലാണ് സംഭവം . 24 കാരനായ സയബണ്ണയെയാണ് ബാനു ബീഗം പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവരുടെ പ്രണയം പുറത്തറിഞ്ഞപ്പോൾ തന്നെ ബാനു ബീഗത്തിന്റെ ബന്ധുക്കൾ സയബണ്ണയെ ക്രൂരമായി മർദ്ദിച്ചിരുന്നു . എന്നാൽ ഈ എതിർപ്പുകളെയെല്ലാം നേരിട്ടാണ് ഇരുവരും വിവാഹം കഴിച്ചത്
തുടർന്ന് സയബണ്ണക്കെതിരെ പോസ്കോ നിയമത്തിൻ പ്രകാരം കേസെടുക്കണമെന്നും ബന്ധുക്കൾ പോലീസിനോട് ആവശ്യപ്പെട്ടു . ബാനു ബീഗത്തിന് പ്രായപൂർത്തിയായില്ലെന്നായിരുന്നു ഇവരുടെ വാദം . ഇതിനായി സ്റ്റേഷനിൽ പരാതിയും നൽകി. ഇതിനെ തുടർന്ന് കമിതാക്കൾ നാടുവിടുകയായിരുന്നു.
ബാനു ബീഗം ഗർഭിണിയായതോടെ ഇരുവരും തിരിച്ച് നാട്ടിലെത്തി ബന്ധുക്കളെ കാണാൻ ശ്രമിച്ചെങ്കിലും ഇവരെ ബന്ധുക്കൾ സ്വീകരിച്ചില്ല . തുടർന്ന് ബാനു ബീഗത്തിന്റെ ബന്ധുക്കൾ സയബണ്ണയെ ക്രൂരമായി മർദ്ദിച്ചതിനു ശേഷം ബാനുവിനെ തീ കൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ബാനുവിന്റെ അമ്മയേയും സഹോദരങ്ങളേയും പോലീസ് അറസ്റ്റ് ചെയ്തു. സയബണ്ണയെ മർദ്ദിച്ചതിന് അയാളുടെ അച്ഛനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്