ബർമ്മിംഗ്‌ഹാം : ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് 324 റൺസ് വിജയലക്ഷ്യം . മഴയെ തുടർന്ന് 48 ഓവറായി ചുരുക്കിയ മത്സരത്തിൽ മുൻനിര ബാറ്റ്സ്മാന്മാരുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയെ മുന്നൂറു കടത്തിയത്. മഴ കളി മുടക്കിയതിനെ തുടർന്ന് പാകിസ്ഥാന്റെ വിജയ ലക്ഷ്യം 48 ഓവറിൽ 324 റൺസായി നിശ്ചയിച്ചിട്ടുണ്ട് . മഴയെത്തുടർന്ന് മത്സരം നിർത്തുമ്പോൾ 4.5 ഓവറിൽ 22 റൺസെന്ന നിലയിലാണ് പാകിസ്ഥാൻ.
ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. എന്നാൽ പാകിസ്ഥാന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ഓപ്പണർമാർ കാഴ്ചവച്ചത്. രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 136 റൺസ് നേടി.
65 പന്തിൽ 68 റൺസ് നേടിയ ധവാനാണ് ആദ്യം പുറത്തായത് .ഷദബ് ഖാന്റെ പന്തിൽ അസർ അലി പിടിച്ചാണ് ധവാൻ പുറത്തായത്. തുടർന്നെത്തിയ വിരാട് കോലിയും വേഗത്തിൽ സ്കോർ ബോർഡുയർത്തി . സ്കോർ 192 ലെത്തി നിൽക്കെ 91 റൺസെടുത്ത രോഹിത് ശർമ റണ്ണൗയി .
കോലിക്ക് കൂട്ടായെത്തിയ യുവരാജ് സിംഗ് ആദ്യ പന്ത് മുതൽ തന്നെ ആക്രമണം ആരംഭിച്ചു .ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യയെ 250 കടത്തി. ഹസൻ അലിയുടെ മനോഹരമായ റിവേഴ്സ് സ്വിംഗിൽ കബളിക്കപ്പെട്ട് പുറത്താകുമ്പോൾ 32 പന്തിൽ 53 റൺസായിരുന്നു യുവരാജിന്റെ സമ്പാദ്യം .
ധോണിക്ക് മുന്നേ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഹർദിക്ക് പാണ്ഡ്യ ക്യാപ്റ്റന്റെ പ്രതീക്ഷ തെറ്റിച്ചില്ല . ഇമാദ് വാസിം എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും പാണ്ഡ്യ ഗ്യാലറിയിലെത്തിച്ചു . അവസാന പന്ത് കോലി ബൗണ്ടറി കടത്തിയതോടെ ഇന്ത്യ മൂന്ന് വിക്കറ്റിന് 319 എന്ന സ്കോറിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു .
68 പന്തിൽ മൂന്ന് സിക്സറുകളുടേയും ആറു ബൗണ്ടറികളുടേയും സഹായത്തോടെ 81 റൺസെടുത്ത് കോലി പുറത്താകാതെ നിന്നു . ആറു പന്തിൽ 20 റൺസാണ് ഹർദിക് പാണ്ഡ്യയുടെ സമ്പാദ്യം.