ന്യൂഡൽഹി : രാജ്യത്ത് ഭീകരവാദത്തിന് വേണ്ടി പണമൊഴുക്കിയ കേസിൽ 22 ഇടത്ത് എൻ ഐ എ റെയ്ഡ് നടത്തുന്നു . കശ്മീരിൽ 14 ഇടത്തും ഡൽഹിയിൽ എട്ടിടത്തുമാണ് റെയ്ഡ് . ഹൂറിയത്ത് നേതാവ് സയ്യിദ് അലിഷാ ഗിലാനിക്കെതിരെയും ലഷ്കർ തലവൻ ഹാഫിസ് സയിദിനെതിരേയും എൻ ഐ എ കേസെടുത്തു.
വിഘടനവാദി നേതാക്കളായ നയീം ഖാൻ, ഫാറൂഖ് അഹമ്മദ് , ജാവേദ് അഹമ്മദ് എന്നിവരെ എൻ ഐ എ ചോദ്യം ചെയ്തു. പാകിസ്ഥാനിൽ നിന്ന് പണം വാങ്ങിയാണ് ഭീകരപ്രവർത്തനം നടത്തുന്നതെന്ന നയീം ഖാന്റെ കുറ്റസമ്മതമാണ് അന്വേഷണത്തിന് കാരണമായത്.
ഇതിനെ തുടർന്ന് മുഖം രക്ഷിക്കാൻ നയീം ഖാനെ ഹൂറിയത്തിൽ നിന്ന് ഗിലാനി പുറത്താക്കിയിരുന്നു . എന്നാൽ കശ്മീർ താഴ്വരയിൽ നടക്കുന്ന ഭീകര പ്രവർത്തനത്തിന് പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐ ഒഴുക്കുന്ന പണമാണെന്നുള്ള വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ഫലഹ് ഇ ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്ന പേരിൽ ലഷ്കർ ഇ തോയ്ബ നടത്തുന്ന ചാരിറ്റി സംഘടനയും അൽ റഹ്മത്ത് ട്രസ്റ്റ് എന്ന പേരിൽ ജെയ്സ് ഇ മൊഹമ്മദിന്റെ ചാരിറ്റി സംഘടനയുമാണ് പ്രധാനമായും കശ്മീരിൽ പണം ഇറക്കുന്നത് . 2012 ലെ കണക്കനുസരിച്ച് 780 ദശലക്ഷം പാകിസ്ഥാനി രൂപയാണ് ഭീകരപ്രവർത്തനത്തിനായി ഇന്ത്യയിലേക്ക് പമ്പ് ചെയ്തത്