ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക നീക്കത്തിന് മുൻതൂക്കം നൽകുന്ന ധോല – സദിയ പാലത്തിന്റെ നിർമാണത്തിൽ അസ്വസ്ഥത തുറന്നു പ്രകടിപ്പിച്ച് ചൈന. അരുണാചൽ പ്രദേശിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്ന ഇന്ത്യ സൂക്ഷിക്കണമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അസം – അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ചതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
രാജ്യാതിർത്തിയിൽ ചൈനീസ് അധിനിവേശത്തെ ശക്തമായി ചെറുക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുന്ന ബ്രഹദ് പദ്ധതി പ്രാവർത്തികമായതാണ് ചൈനീസ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. അരുണാചൽ പ്രദേശിനെ അസമുമായി ബന്ധിപ്പിക്കുന്ന , ഭൂപൻ ഹസാരികയുടെ പേരിലുള്ള ധോല – സദിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചൈന അസ്വസ്തത തുറന്നുപ്രകടിപ്പിച്ചത്.
ചൈനയുമായുള്ള അതിർത്തി വിഷയത്തിൽ ഇന്ത്യ സൂക്ഷ്മതയോടെയും സംയമനത്തോടെയും തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
അടിയന്തര സാഹചര്യങ്ങളിൽ അസമിൽ നിന്നും കരമാർഗം ചുരുങ്ങിയ സമയംകൊണ്ട് അരുണാചൽ പ്രദേശിൽ എത്തിച്ചേരുവാൻ സൈന്യത്തിന് സാധിക്കുന്നു എന്നതാണ് ധോല – സദിയ പാലം രാജ്യത്തിന് മുതൽക്കൂട്ടാവുന്നത്.
ചൈനീസ് അതിർത്തിയോട് ചേർന്നുള്ള പാലം 60 കിലോ ടൺ ഭാരമുള്ള സൈനിക ടാങ്ക് അടക്കമുള്ള സൈനിക വ്യൂഹത്തിന്റെ നീക്കത്തിന് അനിയോജ്യമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത്തിന് കുറുകെ 9.15 കിലോമീറ്റർ നീളമുള്ള പാലം നിർമിച്ചതിലൂടെ അതിർത്തിയിലെ സുരക്ഷയാണ് രാജ്യം ലക്ഷ്യമിടുന്നത്.
അരുണാചൽ പ്രദേശ് അടക്കം രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കിയതും ചൈനയെ ചൊടിപ്പിച്ചിരുന്നു.