ശ്രീനഗർ: കശ്മീരിൽ സംഘർഷം സൃഷ്ടിക്കാനുള്ള പാകിസ്ഥാൻ ശ്രമത്തിനിടെ സൈന്യത്തിൽ ചേരാൻ സന്നദ്ധരായി നൂറുകണക്കിന് കശ്മീരി യുവാക്കൾ. പരീക്ഷയിൽ പങ്കെടുക്കുന്നതിനെ വിഘടനവാദികൾ വിലക്കിയിട്ടും യുവാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായെന്ന് കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി.
ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹമ്മദ് ഭട്ടിനെ വധിച്ചതിൽ പ്രതിഷേധിച്ച് മേഖലയിൽ സംഘർഷം സൃഷ്ടിക്കാൻ വിഘടനവാദികൾ ശ്രമിക്കുന്നതിനിടെയാണ് സൈനിക പരീക്ഷയിൽ യുവജനങ്ങളുടെ വൻ പങ്കാളിത്തം ദൃശ്യമായത്.
സൈനിക പരീക്ഷയിൽ പങ്കെടുക്കുന്നതിനെ വിലക്കിയ വിഘടനവാദികളുടെ ഭീഷണിയെ തൃണവത്കരിച്ചാണ് നൂറുകണക്കിന് കശ്മീരി യുവാക്കൾ സൈനത്തിൽ ചേരാൻ സന്നദ്ധരായി അണിനിരന്നത്. സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച കശ്മീരി യുവാവ് ഉമർ ഫയാസിന്റെ ധീരസ്മരണകളുമായാണ് കാശ്മീർ യുവജനത പരീക്ഷയിൽ പങ്കെടുത്തത്.
ശ്രീനഗറിലെ പരീക്ഷ കേന്ദ്രത്തിൽ 815 ഉദ്യോഗാർത്ഥികളിൽ 799 പേർ ഹാജരായി. നേരത്തെ കായിക പരീക്ഷയിലും വൈദ്യ പരിശോധനയിലും ജയിച്ചവരാണ് ഇന്ന് പരീക്ഷയിൽ പങ്കെടുത്തത്. ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് പരീക്ഷ നടന്നത്.
പാക് പിന്തുണയോടെ വിഘടനവാദികൾ സൈന്യത്തിനെതിരെ കശ്മീരി യുവജനതയെ അണിനിരത്താൻ നിരന്തരം ശ്രമം തുടരുന്നതിനിടെയാണ് രാഷ്ട്രസേവനത്തിനായി സൈന്യത്തിൽ അണിനിരക്കാൻ തയ്യാറായി നൂറുകണക്കിന് കശ്മീരിയുവാക്കൾ രംഗത്തെത്തിയത്.