ശ്രീനഗർ: കശ്മീരിൽ കല്ലേറു നടത്തിയ വിഘടനവാദിയെ ജീപ്പിൽ കെട്ടിവച്ച് സംഘർഷം ഒഴിവാക്കിയ മേജർ ലീതുൾ ഗോഗോയ്ക്ക് കരസേനാ മേധാവിയുടെ പിന്തുണ.
പെട്രോൾ ബോംബുമായി ആക്രമണത്തിന് എത്തുന്നവർക്ക് മുന്നിൽ സൈന്യത്തോട് കാത്തിരിക്കാൻ പറയാനാകില്ലെന്ന് സൈനിക മേധാവി ബിപിൻ റാവത്ത് പറഞ്ഞു.
നേരത്തെ ലീതുൾ ഗോഗോയ്ക്ക് ചീഫ് ഓഫ് ആർമി സ്റ്റാഫ് പുരസ്കാരം നൽകിയിരുന്നു . ഭീകരവിരുദ്ധ നീക്കങ്ങളിൽ കാട്ടിയ മനസ്സാന്നിദ്ധ്യത്തിനും ധീരതയ്ക്കുമാണ് പുരസ്കാരം നൽകിയത് .
കശ്മീരിൽ തെരഞ്ഞെടുപ്പ് ജോലിക്ക് പോയ ഉദ്യോഗസ്ഥർക്കെതിരെ ഭീകരരുടെ പിന്തുണയോടെ വിഘടനവാദികൾ ആൾക്കൂട്ടത്തെ മറയാക്കി നടത്തിയ ആക്രമണത്തെയാണ് ഗോഗോയ് നേരിട്ടത് . കല്ലേറുകാരിലൊരാളെ ജീപ്പിന്റെ മുന്നിൽ കെട്ടിവച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ മേജർ നിർദ്ദിഷ്ട സ്ഥാനത്തെത്തിച്ചു.
വിഘടനവാദിയെ ജീപ്പിൽ കെട്ടിവച്ച് അക്രമം നേരിട്ട സൈനികനെ അനുകൂലിച്ച് രാജ്യമെങ്ങും അഭിപ്രായങ്ങൾ ഉയർന്നിരുന്നു
അതേസമയം കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ ഇന്ന് വധിച്ചു.അതിനിടെ നിയന്ത്രണ രേഖയിൽ പാക് സൈന്യം നടത്തിയ വെടിവെയ്പിൽ കശ്മീരി യുവാവ് മരിച്ചു.