ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസ്താവന ആയുധമാക്കി പാക് മാദ്ധ്യമങ്ങൾ.
കണ്ണൂരിൽ പട്ടാളത്തെ ഇറക്കിയാൽ കണ്ടവരെ എല്ലാം വെടിവെച്ച് കൊല്ലുമെന്നും സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുമെന്നുമുള്ള വിവാദ പ്രസ്താവന ഉദ്ധരിച്ചാണ് പാക് മാദ്ധ്യമമായ ദ നേഷൻ ഇന്ത്യൻ സൈന്യത്തിനെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ ന്യൂനപക്ഷ സാംസ്കാരിക സമിതി സംഘടിപ്പിച്ച സെമിനാറിലാണ് കോടിയേരിയുടെ വിവാദ പരാമർശം.
കണ്ണൂരിൽ അഫ്സപ നടപ്പിലാക്കിയാൽ പട്ടാളം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും നാലു പേർ കൂടി നിൽക്കുന്നത് കണ്ടാൽ വെടിവെച്ചു കൊല്ലുമെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.
കണ്ണൂരിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ സിപിഎം നടത്തുന്ന അക്രമങ്ങൾക്കെതിരെ അഫ്സ്പ നടപ്പാക്കണമെന്ന ആവശ്യമുയർന്നിരുന്നു . ഇതിനെതിരെയായിരുന്നു കോടിയേരിയുടെ പരാമർശം .
അഫ്സപ നടപ്പിലാക്കിയാൽ പട്ടാളം സ്തീകളെ പീഡിപ്പിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതായും ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് കോടിയേരിയുടെ വിവാദ പരാമർശം.
കോടിയേരിയുടെ രാജ്യദ്രോഹ പരാമർങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത് ജനം ടിവിയായിരുന്നു. പിന്നീട് ഇത് ദേശീയമാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.