കൊളംബോ: ശ്രീലങ്കയിലെ ദുരിത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നേവിയും. കനത്ത മഴയിലും മണ്ണിടിച്ചിലിലും 90 ലധികം പേർ മരിച്ച കലൂത്താര മേഖലയിലേക്കാണ് ഇന്ത്യ സൈന്യത്തെ അയച്ചത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി.
ദുരന്തം ഏറെ ബാധിച്ച ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലേക്കാണ് ഇന്ത്യൻ നേവി രക്ഷാപ്രവർത്തനത്തിനായി കപ്പലുകളെ അയച്ചത്. ബംഗാൾ ഉൾക്കടലിൽ റോന്ത് ചുറ്റിയിരുന്ന ഐഎൻഎസ് കിർച്ച് ഇതിനകം തന്നെ കൊളംബോ തീരത്തെത്തിക്കഴിഞ്ഞു.
രക്ഷാപ്രവർത്തനത്തിനുള്ള അത്യാധുനക ഉപകരണങ്ങും അവശ്യമരുന്നുകളും കപ്പലിൽ സജ്ജമാണ്. ദുരിതബാധിതർക്കുള്ള ഭക്ഷണവും വെള്ളവും തുണിത്തരങ്ങളുമായി വിശാഖപട്ടണത്തുനിന്നും ഐഎൻഎസ് ജലശ്വാനും ശ്രീലങ്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വെള്ളത്തിലും കരയിലും ഒരുപോലെ രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന ചെറുവിമാനങ്ങളും ഹെലികോപ്ടറുകളും കപ്പലിലുണ്ട്. ഒപ്പം മുങ്ങൽ വിദഗ്ധരുടെ സംഘവും അനുഗമിക്കുന്നു. കൊച്ചി തീരത്തുനിന്നും ഐഎൻഎസ് ശാർദൂലും പുലർച്ചെ പുറപ്പെട്ടിട്ടുണ്ട്.
ആവശ്യത്തിനനുസരിച്ച് മറ്റ് സഹായങ്ങൾ ലഭ്യമാക്കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. 13 ജില്ലകളിലായി അമ്പതിനായിരത്തോളം പേർക്ക് ഇതിനകം കിടപ്പാടം നഷ്ടപ്പായി. 8000 ത്തോളം പേരെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.