മികവിന്റെ പാതയിൽ നരേന്ദ്രമോദി സർക്കാർ മൂന്ന് വർഷം തികയ്ക്കുന്നു. നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന് ഒരു പ്രധാനമന്ത്രിയുണ്ടെന്ന് തെളിയിച്ച ദിനങ്ങളാണ് കടന്നുപോയത്. അതിർത്തിയിലെ ശത്രു നീക്കങ്ങൾക്ക് തിരിച്ചടി നൽകാനും മോദി സർക്കാരിന് സാധിച്ചു.
അഴിമതി വാർത്തകൾ മാത്രം സമ്മാനിച്ച യുപിഎ സർക്കാരിനെ താഴെയിറക്കി ഭാരതത്തിലെ ജനങ്ങൾ എൻഡിഎ മുന്നണിയെ വരവേറ്റത് വലിയ പ്രതീക്ഷയോടെ. ആ പ്രതീക്ഷകൾ നിറവേറ്റാനായി എന്നതാണ് ബിജെപിയുടേയും നരേന്ദ്രമോദിയുടേയും നേട്ടം.
മൂന്നാണ്ട് പിന്നിടുമ്പോൾ ഒരൊറ്റ അഴിമതി ആരോപണം പോലും ഈ സർക്കാരിനെതിരെ ഉയർന്നില്ല. മന്ത്രിതലത്തിലും ഉദ്യോഗസ്ഥർക്കിടയിലും അലസതയും അഴിമതിയും അനുവദിച്ചില്ല ഒരിക്കൽ പോലും നരേന്ദ്രമോദി. എല്ലാവരും കൃത്യമായി തങ്ങളുടെ ജോലി നിർവഹിക്കുന്നു എന്ന് പ്രധാനമന്ത്രി സദാ ഉറപ്പു വരുത്തി.
അനന്തരം, രാജ്യക്ഷേമത്തിനും ശുചീകരണത്തിനും മുഖ്യ പരിഗണന നൽകുന്ന നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി. സ്വച്ഛ് ഭാരത് മിഷൻ എന്ന ഒരൊറ്റ ആശയത്തിന് കീഴിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി അണിനിരന്നു. നവഭാരതം കെട്ടിപ്പടുക്കാനുള്ള ഉറച്ച കാൽവെപ്പായി മേക്കിങ് ഇന്ത്യ. രാഷ്ട്രീയ എതിരാളികൾ പോലും ഇരുകയ്യും നീട്ടി സ്വീകരിച്ചു പ്രധാനമന്ത്രിയുടെ നവീന വികസന പദ്ധതികളെ.
രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവരെ അടിച്ചമർത്തുക എന്നതായി രണ്ടാം ഘട്ടത്തിൽ മുഖ്യ അജണ്ട. നോട്ട് നിരോധനത്തിലൂടെ ഒരൊറ്റ രാത്രി കൊണ്ട് കള്ളപ്പണക്കാരെ കെട്ടുകെട്ടിക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിച്ചു. വിമർശിച്ചവർ പോലും പിന്നീട് രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക വിപ്ലവത്തെ ധീരമായ നടപടിയെന്ന് വിശേഷിപ്പിച്ചു. ലോകരാജ്യങ്ങൾ മോദിയെ പുകഴ്ത്തി.
നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് അകത്തുള്ള ശത്രുക്കളെ അടിച്ചൊതുക്കിയ നരേന്ദ്രമോദി പുറത്തെ ശത്രുക്കളെ നേരിട്ടത് സർജിക്കൽ സ്ട്രൈക്കിലൂടെ. പാകിസ്ഥാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ മോദി സർക്കാരിന് സാധിച്ചു. ഭാരതം ഭീകരവാദത്തിനെതിരാണെന്നും വികസനത്തിനൊപ്പമെന്നും ഉള്ള മുദ്രാവാക്യത്തെ ഭാരതത്തിന് പുറത്തുള്ളവരിലേക്കും എത്തിക്കാൻ കഴിഞ്ഞു എന്നതിന് തെളിവാണ് വിദേശ യാത്രകളിൽ മോദിക്ക് ലഭിച്ച സ്വീകാര്യത. കുൽഭൂഷൺ ജാദവ് കേസിൽ പാകിസ്ഥാനേറ്റ തിരിച്ചടിയും ഇന്ത്യയുടെ നയതന്ത്ര വിജയം തന്നെ.
നാലാം വർഷത്തിലേക്ക് നടന്നു നീങ്ങുമ്പോൾ നാടിന്റെ നായകൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആ കരുത്തിൽ രാജ്യം കുതിക്കാനൊരുങ്ങുമ്പോൾ നെഞ്ചിൽ കൈ വെച്ച് പറയാം, അകലെയല്ല നവഭാരതം.