ഭാരതത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിച്ച നാളുകൾക്കാണ് നരേന്ദ്ര മോദി സർക്കാരിന്റെ മൂന്ന് വർഷത്തെ ഭരണം സാക്ഷ്യം വഹിച്ചത്. വിഭാഗീയത നിറഞ്ഞ വിഷയങ്ങൾക്ക് വിരാമമിട്ട്, വികസനം പ്രധാന അജണ്ടയായി മാറ്റുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച പങ്ക് നിസ്തുലമാണ്.
ഇന്ത്യൻ രാഷ്ട്രീയം സമഗ്ര മാറ്റങ്ങൾക്ക് വിധേയമായ മൂന്ന് വർഷങ്ങൾ. വികസനവും നിക്ഷേപവും തെരഞ്ഞെടുപ്പുകളിൽ മുഖ്യ ചർച്ചയായപ്പോൾ, ജാതി-മത രാഷ്ട്രീയം ഉയർത്തിപ്പിടിച്ച പാർട്ടികൾക്ക് ജനങ്ങൾ കടുത്ത പ്രഹരം നൽകി.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം നടന്ന ഓരോ തെരഞ്ഞെടുപ്പിലും വികസനം മുഖ്യ അജണ്ടയായി പരിണമിച്ചു. നിഷേധാത്മക രാഷ്ട്ട്രീയം പയറ്റിയവർ തോറ്റമ്പിയപ്പോൾ, തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കി ബിജെപിയും എൻഡിഎയും പുത്തൻ രാഷ്ട്രീയ സംസ്കാരത്തിന് അടിത്തറ പാകി.
ബിജെപിക്ക് കടന്നുചെല്ലാൻ അപ്രാപ്യമെന്ന് കരുതിയ മേഖലകളിൽ പോലും വികസന മന്ത്രവുമായി, പാർട്ടി എത്തിയപ്പോൾ, ജനങ്ങൾക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. അസമിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുളള ഭരണവും, മണിപ്പൂരിലെ ചരിത്ര വിജയവും തൃപുരയിലെ മികച്ച പ്രകടനവും എല്ലാം ചില ഉദാഹരണങ്ങൾ മാത്രം.
ഉത്തർപ്രദേശിൽ ബിജെപി നേടിയ സ്വപ്നസമാനമായ വിജയം, നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുവെച്ച ക്രിയാത്മക രാഷ്ട്രീയത്തിന്റെ സാക്ഷ്യപത്രമായി വിലയിരുത്താം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ, എൻഡിഎ ലക്ഷ്യമിടുന്നത് ചരിത്ര വിജയം. കൃത്യമായ പദ്ധതികളുമായി പാർട്ടിയും മുന്നണിയും മുന്നോട്ടുപോകുന്നു, വികസനത്തിന്റെ പുതിയ പാത വെട്ടിത്തുറന്ന്.