ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഉസ്മ അഹമ്മദിനെ ഇന്ത്യയുടെ മകളെന്ന് വിളിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഉസ്മയെ തിരിച്ചെത്തിക്കുന്നതിനായി സഹകരിച്ച പാകിസ്ഥാൻ ജുഡീഷ്യറിക്കും സന്നദ്ധ സംഘടനകൾക്കും നന്ദി അറിയിക്കുന്നുവെന്നും സുഷമ പറഞ്ഞു.
അതേസമയം പാകിസ്ഥാൻ മരണത്തിന്റെ ഉറവിടമാണെന്ന് ഉസ്മ അഹമ്മദ് പറഞ്ഞു. പാകിസ്ഥാനിലേക്ക് പോകാൻ എളുപ്പമാണ് എന്നാൽ തിരിച്ചെത്തുക എന്നത് ഏറെ പ്രയാസകരവുമാണ്.
കുറച്ചുനാളുകൾ കൂടി പാകിസ്ഥാനിൽ കഴിഞ്ഞിരുന്നുവെങ്കിൽ താൻ കൊല്ലപ്പെട്ടേനെയെന്നും പാകിസ്ഥാനിൽ താൻ നേരിട്ട ദുരനുഭവങ്ങൾ വിവരിച്ച് ഉസ്മ പറഞ്ഞു.
തന്നെ മാതൃ രാജ്യത്ത് തിരിച്ചെത്തിക്കാൻ പരിശ്രമിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോടും പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനോടും നന്ദി അറിയിക്കുന്നതായും ഉസ്മ പറഞ്ഞു.
തോക്കിൻ മുനയിൽ പാകിസ്ഥാൻ പൗരനെ വിവാഹം കഴിക്കേണ്ടി വന്ന ഉസ്മ കോടതി വിധിയെ തുടർന്നാണ് ഇന്ന് രാവിലെ വാഗ അതിർത്തി വഴി തിരിച്ചെത്തിയത്.