തിരുവനന്തപുരം: സർക്കാര് നേട്ടങ്ങൾ എന്ന പേരിൽ വ്യാജ പരസ്യം നൽകേണ്ട ഗതികേടിലാണ് പിണറായി വിജയൻ സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. നവകേരളത്തിന്റെ ഒന്നാം വാർഷികം എന്ന പേരിൽ മാദ്ധ്യമങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടമായി നൽകിയതിൽ ഭൂരിഭാഗവും കേന്ദ്ര സർക്കാർ പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിലെ ഭരണ നേട്ടം എണ്ണിപ്പറയുന്ന സർക്കാർ സംസ്ഥാനത്തെ ക്രമസമാധാനത്തെപ്പറ്റി മൗനം പാലിക്കുകയാണ്. ക്രമസമാധാനം തകരാറിലാണെന്ന് സർക്കാരിന് തന്നെ ഉറപ്പുള്ളതു കൊണ്ടാണ് ഇത്. കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന കൊച്ചി മെട്രോ, ദേശീയപാതാ വികസനം, ദേശീയ ജലപാത, ശബരിമല വികസനം, ഗെയിൽ, വിഴിഞ്ഞം ഇവയൊക്കെ സ്വന്തം നേട്ടമായി ചിത്രീകരിക്കുന്ന പിണറായി എട്ടുകാലി മമ്മൂഞ്ഞിനെ ഓർമ്മിപ്പിക്കുന്നു.
പദ്ധതികളൊക്കെ നടപ്പാക്കുമെന്ന വാഗ്ദാനം മാത്രമാണ് പരസ്യത്തിൽ ഉള്ളത്. അല്ലാതെ ചെയ്ത കാര്യങ്ങളെപ്പറ്റി പരാമർശമില്ല. സർക്കാർ ചെലവിൽ ഇടതു മുന്നണി പ്രകടന പത്രിക ഒരിക്കൽ കൂടി പുറത്തിറക്കുകയാണ് ചെയ്തിരിക്കുന്നത്.
കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടുന്ന പണത്തെപ്പറ്റിയും അതിന്റെ വിനിയോഗത്തെപ്പറ്റിയും സംസ്ഥാന സർക്കാർ ധവളപത്രം പുറത്തിറക്കണം. പ്രധാനമന്ത്രി ആവാസ് യോജനയാണ് ലൈഫ് എന്ന പേരിൽ ഭവന പദ്ധതിയായി അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റേതായി പുറത്തിറക്കിയ പരസ്യവാചകം പോലും കേന്ദ്രസർക്കാരിന്റേതാണ്. ‘നമുക്കൊരുമിച്ച് മുന്നേറാം സർക്കാർ ഒപ്പമുണ്ടെന്ന’ വാചകം കേന്ദ്ര സര്ക്കാർ ഒപ്പമുണ്ടെന്ന് തിരുത്തണം.
2 ലക്ഷം ക്ഷീര കർഷകർക്ക് പന്ത്രണ്ടര ലക്ഷം കോടി രൂപ സബ്സിഡി നൽകിയെന്ന അവകാശ വാദം അംഗീകരിക്കാനാവില്ല. അത്തരമൊരു കണക്ക് എവിടെ നിന്ന് ഉണ്ടായെന്ന് സർക്കാർ വ്യക്തമാക്കണം. ഇത്തരത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ പൊതു പണം വിനിയോഗിച്ചത് കടന്ന കൈയാണ്.
സിപിഎമ്മും കോൺഗ്രസും തമ്മിൽ ഇപ്പോൾ രഹസ്യ ബന്ധമാണ് ഉള്ളത്. അത് ഉടൻ പരസ്യമാകുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. പയ്യന്നൂർ ബിജു വധത്തിന് ശേഷം ആഹ്ലാദ പ്രകടനം നടത്തിയവരുടെ വീഡിയോ പരസ്യമാക്കിയ സംഭവത്തിൽ സാക്ഷിയാക്കേണ്ട തന്നെ പ്രതിയാക്കിയത് എന്താണെന്ന് അറിയില്ല.
സംഭവുമായി ബന്ധപ്പെട്ട് തെളിവുകൾ ഹാജരാക്കാൻ തയ്യാറാണ്. പ്രതികളെ ചോദ്യം ചെയ്യാൻ തയ്യാറാകാതെ സാക്ഷിയായ തന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമം. ഇക്കാര്യത്തിൽ എന്ത് നിയമ നടപടിയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന വക്താവ് ജെ ആർ പത്മകുമാർ, ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ് എന്നിവരും പങ്കെടുത്തു.