ന്യൂഡൽഹി : കള്ളപ്പണക്കാർക്ക് പിന്നാലെ ബിനാമി ഇടപാടുകാർക്കും ബുരാ ദിൻ. 240 കേസുകളിലായി നാനൂറോളം ബിനാമി ഇടപാടുകളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത് . 600 കോടി രൂപയുടെ വസ്തു വകകൾ ഇതുവരെ കണ്ടുകെട്ടിയതായും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
ബിനാമി ഇടപാടുകൾക്കെതിരെയുള്ള ശക്തമായ നടപടിയിൽ നിന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കും രക്ഷപ്പെടാനായില്ല .ഉന്നത സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ വീടുകളിലും പരിശോധന നടന്നു . ജബൽപൂരിൽ ഒരു വ്യക്തിയുടെ പക്കൽ നിന്ന് മാത്രം എട്ട് കോടിയോളം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.
ഇല്ലാത്ത ജീവനക്കാരുടെ പേരിൽ വസ്തു വാങ്ങിക്കൂട്ടിയ വൻ വ്യവസായികളും കുടുങ്ങി . ബിനാമി ഇടപാട് നിരോധന നിയമപ്രകാരം കുറ്റക്കാർക്ക് ഏഴുവർഷം വരെ തടവ് ശിക്ഷ വിധിക്കാം . പിഴയും അടയ്ക്കേണ്ടി വരും . നിയമം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി 24 ബിനാമി നിരോധന യൂണിറ്റുകളാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലായി ആരംഭിച്ചത്.
നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനു ശേഷം ബിനാമി വിരുദ്ധ നിയമം കർശനമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. കള്ളപ്പണത്തിനൊപ്പം ബിനാമി ഇടപാടുകൾ തടയാനുള്ള നിയമം കർശനമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.