അഹമ്മദാബാദ്: രോഗിയെയും കൊണ്ട് അതിവേഗം ചീറിപ്പാഞ്ഞ ആംബുലൻസിന് വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാവാഹനവ്യൂഹങ്ങൾ റോഡിന് വശത്തേക്ക് ഒതുക്കിയാണ് ആംബുലൻസിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വഴിതുറന്നത്.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു സംഭവം. ആഫ്രിക്കൻ ഡെവലപ്പ് മെന്റ് ബാങ്കിന്റെ 52 ആമത് വാർഷിക യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു പ്രധാനമന്ത്രിയും സംഘവും. അതിവേഗം അടുത്ത പരിപാടിക്ക് കുതിക്കുന്നതിനിടെയാണ് ഗാന്ധിനഗർ- അഹമ്മദാബാദ് റോഡിൽ ആംബുലൻസ് ശ്രദ്ധയിൽപ്പെട്ടത്.
സുരക്ഷാ മാനദണ്ഡങ്ങളെ മറികടന്ന് വാഹനം റോഡിന് വശത്ത് നിറുത്തിയിടാൻ പ്രധാനമന്ത്രി നിർദേശം നൽകി. എല്ലാ അകമ്പടി വാഹനങ്ങളും നിർത്തിയശേഷം ആംബുലൻസിന് വഴിയൊരുക്കുകയായിരുന്നു. ആംബുലൻസ് കൃത്യമായി കടന്നുപോയെന്ന് ഉറപ്പാക്കിയശേഷമാണ് പ്രധാനമന്ത്രി യാത്ര തുടർന്നത്.
സംഭവം പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയാവുകയും ചെയ്തു. വിഐപി സംസ്കാരത്തിന് അറുതി വരുത്തുന്നതിന്റെ ഭാഗമായി മന്ത്രിമാരുടെ കാറുകളിൽനിന്ന് ബീക്കൺ ലൈറ്റ് ഒഴിവാക്കണമെന്ന ഉത്തരവ് ദിവസങ്ങൾക്ക് മുൻപ് കേന്ദ്രസർക്കാർ നടപ്പാക്കിയിരുന്നു.