റായ്പൂർ : ഹസാരിബാഗിൽ കൊള്ളപ്പണം വീതം വയ്ക്കുന്നതിനെ ചൊല്ലി കമ്യൂണിസ്റ്റ് ഭീകരർ തമ്മിലടിച്ചതിനെ തുടർന്ന് കമാൻഡർമാരടക്കം ആറു പേർ കൊല്ലപ്പെട്ടു. കമ്യൂണിസ്റ്റ് ഭീകര സംഘടനയായ തൃതീയ പ്രസ്തുതി കമ്മിറ്റിയിൽപെട്ട ഭീകരരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ഹെൻഡെഗിർ വനത്തിലായിരുന്നു സംഭവം. മൂന്ന് കമാൻഡർമാരുൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സോണൽ കമാൻഡർ സാഗർ ഗൻസു, ഏരിയ കമാൻഡർ മനീഷ് മഹാതോ , കമാൻഡർ ജോൺസൺ എന്നിവരാണ് കൊല്ലപ്പെട്ട കൊടും ഭീകരർ .
തട്ടിക്കൊണ്ട് പോകൽ , സംരക്ഷണ ധനം എന്നിവയിലൂടെ സമാഹരിച്ച 60 ലക്ഷം വീതിക്കുന്നതിനിടയിലാണ് തർക്കം ഉണ്ടായത് . സംഭവം നടന്നയുടൻ വലിയ സംഘം ഭീകരർ സ്ഥലത്തെത്തി മൃതദേഹങ്ങൾ എടുത്തു മാറ്റുകയായിരുന്നെന്നാണ് റിപ്പോർട്ട്.
വിവരമറിഞ്ഞെത്തിയ പോലീസ് രക്തക്കറയുള്ള തുണികളും മറ്റ് സാധനങ്ങളും കണ്ടെത്തിയതിനൊപ്പം കൊല്ലപ്പെട്ടവരിലൊരാളുടെ വെട്ടിയെടുത്ത തലയും കണ്ടെത്തിയിട്ടുണ്ട് . കൂടുതൽ തെരച്ചിൽ നടത്തിയെങ്കിലും ഭീകരരെ പിടികൂടാനായിട്ടില്ല .
കമ്യൂണിസ്റ്റ് ഭീകര സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ നേരത്തെയും നടന്നിരുന്നു . 2014 ൽ സിപിഐ മാവോയിസ്റ്റുകൾ പ്രസ്തുതി കമ്മിറ്റിയിലെ 15 ഭീകരരെ കൊലപ്പെടുത്തിയിരുന്നു . രണ്ട് വർഷം മുൻപ് കമ്യൂണിസ്റ്റ് മാവോയിസ്റ്റുകളിലെ 10 പേരെ പ്രസ്തുതി കമ്മിറ്റി കൊലപ്പെടുത്തിയതിന് പകരമായിരുന്നു ഇത് .