ന്യൂഡൽഹി : കശ്മീരിൽ കല്ലേറു നടത്തിയ വിഘടനവാദിയെ ജീപ്പിൽ കെട്ടിവച്ച് സംഘർഷം ഒഴിവാക്കിയ മേജർ ലീതുൾ ഗോഗോയ്ക്ക് ചീഫ് ഓഫ് ആർമി സ്റ്റാഫ് പുരസ്കാരം . ഭീകരവിരുദ്ധ നീക്കങ്ങളിൽ കാട്ടിയ മനസ്സാന്നിദ്ധ്യത്തിനും ധീരതയ്ക്കുമാണ് പുരസ്കാരം നൽകിയത് .
കശ്മീരിൽ തെരഞ്ഞെടുപ്പ് ജോലിക്ക് പോയ ഉദ്യോഗസ്ഥർക്കെതിരെ ഭീകരരുടെ പിന്തുണയോടെ വിഘടനവാദികൾ ആൾക്കൂട്ടത്തെ മറയാക്കി നടത്തിയ ആക്രമണത്തെയാണ് ഗോഗോയ് നേരിട്ടത് . കല്ലേറുകാരിലൊരാളെ ജീപ്പിന്റെ മുന്നിൽ കെട്ടിവച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ മേജർ നിർദ്ദിഷ്ട സ്ഥാനത്തെത്തിച്ചു .
ആക്രമണം അതിരു കടന്നിരുന്നെങ്കിൽ സൈന്യത്തിന് പ്രതികരിക്കേണ്ടി വരുമായിരുന്നു . സാധാരണക്കാരെ മറയാക്കി നടത്തുന്ന അക്രമം ആയതിനാൽ സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതികരണം സാധാരണക്കാരുടെ ജീവന് തന്നെ ഭീഷണിയായേനെ .
കൂടുതൽ ജനങ്ങൾ കൊല്ലപ്പെട്ടാൽ അത് വച്ച് പ്രക്ഷോഭം ശക്തിപ്പെടുത്താമെന്നായിരുന്നു വിഘടനവാദികളുടെ കണക്ക് കൂട്ടൽ . മേജറുടെ സമയോചിതമായ ഇടപെടലാണ് ആൾ നാശം ഒഴിവാക്കിയത് . വിഘടനവാദികളുടെ അജണ്ടയും വൃഥാവിലായി.
വിഘടനവാദിയെ ജീപ്പിൽ കെട്ടിവച്ച് അക്രമം നേരിട്ട സൈനികനെ അനുകൂലിച്ച് രാജ്യമെങ്ങും അഭിപ്രായങ്ങൾ ഉയർന്നിരുന്നു . മേജറിനെതിരെയുള്ള പരാതി സൈനിക കോടതിയുടെ പരിഗണനയിലാണ്. അദ്ദേഹം കുറ്റക്കാരനല്ലെന്നാണ് കോടതിയുടെ പ്രാഥമിക കണ്ടെത്തലെന്ന് റിപ്പോർട്ടുകളുണ്ട്.
അസമിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥനാണ് ലീതുൾ ഗോഗോയ്