മുംബൈ: രാജ്യത്തെ അത്യാധുനിക ആഡംബര തീവണ്ടിയായ തേജസ് എക്സ്പ്രസിന് പച്ചക്കൊടി. മുംബൈയിൽ കേന്ദ്ര റയിൽവെമന്ത്രി സുരേഷ്പ്രഭു തേജസിന്റെ കന്നിയാത്ര ഉദ്ഘാടനം ചെയ്തു. മുംബൈ ഗോവ പാതയിലാണ് വണ്ടി സർവീസ് നടത്തുക.
ആഡംബരത്തിന്റെ അവസാനവാക്കായ യാത്രാ തീവണ്ടി തേജസ് എക്സ്പ്രസിന് മുബൈയിൽ കേന്ദ്ര റയിൽവെമന്ത്രി സുരേഷ് പ്രഭു പച്ചക്കൊടി കാട്ടി. മുബൈ ഛത്രപതി ശിവജി റെയിൽവെസ്റ്റേഷനിൽ നിന്നാണ് തേജസിന്റെ ആദ്യസർവ്വീസ് ആരംഭിച്ചത്.
ജർമൻ നിർമ്മിത കോച്ചുകളാണ് തേജസ് ട്രയിനിന്റെ പ്രത്യേകത. എൽഇഡി സ്ക്രീൻ, കോഫീ വെൻഡിംഗ് മെഷീൻ, ഓട്ടോ മാറ്റിക് വാതിലുകൾ, വൈഫൈ തുടങ്ങി ഇപ്പോൾ തീവണ്ടിയിൽ ഇല്ലാത്ത 22 സവിശേഷതകൾ ഇതിലുണ്ട്.
ആഡംബരത്തിനൊപ്പം തന്നെ സുരക്ഷയുടെ കാര്യത്തിലും ഉന്നത നിലവാരം തന്നെയാണ് കൈകൊണ്ടിരിക്കുന്നത്. സിസിടിവി ക്യാമറകൾ, തീ പിടിത്തം ഉണ്ടായാൽ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങളും വണ്ടിയിലുണ്ട്.
മുംബൈയിൽ നിന്ന് ഗോവയിലേക്ക് ആഴ്ച്ചയിൽ അഞ്ച് ദിവസമാണ് സർവ്വീസ് നടത്തുക. മൺസൂൺ കാലത്ത് ആഴ്ച്ചയിൽ മൂന്ന് ദിവസവുമാണ് സർവ്വീസ് നടത്തുക. എക്സിക്യൂട്ടീവ് ക്ലാസിൽ ഭക്ഷണത്തോടൊപ്പം ടിക്കറ്റ് നിരക്ക് 2680 രൂപയും ഭക്ഷണമില്ലാതെ 2525 രൂപയുമാണ് ചാർജ്.
എസി ചെയർ കാറിൽ ഭക്ഷണത്തോടൊപ്പം 1280 രൂപയും ഭക്ഷണമില്ലാതെ 1155 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡൽഹി ചണ്ഡീഗണ്ഡ് റൂട്ടിലും, സൂറത്ത് മുംബൈ റൂട്ടിലും വൈകാതെ തേജസിന്റെ സർവീസ് ആരംഭിക്കും.