തിരുവനന്തപുരം : അധികാരത്തിലേറിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ ഇടത് സർക്കാർ ഇതുവരെ വിഷയം പരിശോധിച്ചില്ലെന്ന് മുഖ്യമന്ത്രി . നിയമസഭയിൽ പി ടി തോമസ് എം എൽ എ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
മുൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം . പദ്ധതി പുന: പരിശോധിക്കുവാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കിയിട്ടുണ്ടോ എന്നും പിടി തോമസ് ചോദിച്ചു . എന്നാൽ എങ്ങും തൊടാതെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി . അധികാരത്തിലേറി ഒരു വർഷം കഴിഞ്ഞിട്ടും വിഷയത്തിൽ പരിശോധന പോലും നടന്നിട്ടില്ല. നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നോ എന്ന ചോദ്യത്തിന് ഉണ്ടെന്ന കൃത്യമായ മറുപടി പോലും മുഖ്യമന്ത്രി നൽകിയില്ല .
ജീവനക്കാരെ ഊഹക്കച്ചവടക്കാർക്ക് എറിഞ്ഞു കൊടുക്കുന്ന നടപടിയാൻ ഉമ്മൻ ചാണ്ടി സർക്കാരിന്റേതെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസിന്റെ ആക്ഷേപം . സംസ്ഥാന സർക്കാരിന്റെ പണം കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ നൽകുന്ന പരിപാടിയാണിതെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ ആരോപിച്ചതും. ഇടത് അനുകൂല സംഘടനകൾ അനിശ്ചിതകാല സമരവും നടത്തിയിരുന്നു .
എന്നാൽ അധികാരത്തിലേറി ഒരു വർഷമായിട്ടും കോർപ്പറേറ്റുകൾ ഖജനാവ് കൊള്ളയടിക്കുന്നതിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയനോ ഇടത് യൂണിയനുകൾക്കോ ഇക്കാര്യത്തിൽ മിണ്ടാട്ടമില്ല