റിയാദ് : ഭീകരവാദത്തിന്റെ കുന്തമുന ഇറാനാണെന്ന സൗദി അറേബ്യയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് ഇറാൻ . ആഗോള ഭീകരവാദത്തിന്റെ പ്രായോജകർ സൗദിയാണെന്ന് ഇറാൻ തിരിച്ചടിച്ചു . സെപ്റ്റംബർ 11 ആവർത്തിക്കാതിരിക്കാൻ സൗദിയിലെ തീവ്ര ഇസ്ളാമിസ്റ്റുകളോട് ആവശ്യപ്പെടുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നും ഇറാൻ ചൂണ്ടിക്കാട്ടി.
അറബ് -ഇസ്ളാമിക് – അമേരിക്കൻ ഉച്ചകോടിയിൽ വച്ചാണ് സൽമാൻ രാജാവ് ഇറാനെതിരെ ആഞ്ഞടിച്ചത്. 1979 ലെ ഇസ്ളാമിക് വിപ്ളവത്തിനു ശേഷമാണ് ഭീകരവാദം വളർന്നതെന്ന് സൽമാൻ രാജാവ് ചൂണ്ടിക്കാട്ടി . ഇറാനാണ് ആഗോള ഭീകരതയുടെ കുന്തമുന. ഹിസ്ബുള്ള , അൽ ഖായ്ദ , ഹൂതി വിമതർ – ഐസിസ് എന്നിവയ്ക്ക് ഇറാൻ പിന്തുണ നൽകുന്നു. എന്നാൽ ഇറാനിയൻ ജനങ്ങളോട് തങ്ങൾക്ക് അനുഭാവമുണ്ടെന്നും രാജാവ് കൂട്ടിച്ചേർത്തു .ഖൊമേനി നേതൃത്വത്തിന്റെ ചെയ്തികൾക്ക് ജനങ്ങളെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സൗദിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ രംഗത്തെത്തി . ഇനിയൊരു സെപ്റ്റംബർ സൗദി പിന്തുണയോടെ ആവർത്തിക്കാതെ നോക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്ന് ഇറാൻ തിരിച്ചടിച്ചു . ആഗോള ഭീകരവാദത്തിന് സ്പോൺസർ ചെയ്യുന്ന സുന്നി തീവ്രവാദം അവസാനിപ്പിക്കാനാണ് നോക്കേണ്ടത് . വേൾഡ് ട്രേഡ് സെന്റർ തകർത്തത് ആരാണെന്നുള്ള രഹസ്യ വിവരങ്ങൾ സൗദിക്കറിയാം . അത് അന്വേഷിച്ച് കണ്ടെത്താൻ ട്രംപ് ശ്രമിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
നേരത്തെ സെനറ്റർ തുൾസി ഗബ്ബാർഡും സൗദി അറേബ്യയെ പരോക്ഷമായി വിമർശിച്ചിരുന്നു . സൗദിക്ക് പ്രതിരോധ മേഖലയിൽ ഫണ്ട് നൽകുമ്പോൾ ഭീകരതയെ പിന്തുണയ്ക്കുന്നില്ല എന്നത് അമേരിക്ക ഉറപ്പാക്കണമെന്നും ഗബ്ബാർഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു .