കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ക്രഷർയൂണിറ്റിന്റെ പ്രവർത്തനം പ്രദേശത്തുകാരുടെ ജീവന് തന്നെ ഭിഷണിയുയർത്തുന്നു. വർഷങ്ങളായുള്ള യൂണിറ്റിന്റെ പ്രവർത്തനം വീടുകൾക്ക് വിള്ളൽ വീഴ്ത്തുന്നതും നിരന്തരമായുള്ള ശാരീരികപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്നാണ് പ്രദേശവാസികൾ രംഗത്തിറങ്ങുന്നത്.
കോഴിക്കോട് കാക്കൂർ കാരക്കണ്ടം നിവാസികളാണ് സമീപത്തെ ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം മൂലം ദുരിതത്തിലായത്. ജനസാന്ദ്രതയേറിയ സ്ഥലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ക്രഷറിൽ വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതും പൊടിശല്ല്യവും ഇവിടുത്തെ വീടുകളെ വിളളൽ വീഴത്തി നാശത്തിന്റെ വക്കിലേക്കെത്തിച്ചിരിക്കുകയാണ്. യൂണിറ്റിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യം കിണറിലേക്കെത്തി വെള്ളം ഉപയോഗ ശൂന്യമായതുമൂലം പലരും കുടിവെള്ളം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
എം സാന്റ് യൂണിറ്റ് അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ പഞ്ചായത്തധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല .ജനപ്രതിനിധികൾ പോലും വിഷയത്തിൽ ഇടപെട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭത്തിനിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.