ഇസ്ലാമാബാദ്: പാക് സൈനിക കോടതി വധശിക്ഷ വിധിച്ച കുൽഭൂഷൺ ജാദവ് ജീവനോടെയുണ്ടെന്ന് സൂചന. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്തിമവിധി വരും വരെ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കില്ലെന്ന് പാക് ഹൈകമ്മീഷണർ അബ്ദുൾ ബസിത് പറഞ്ഞു. ജാദവിന്റെ വധശിക്ഷ പാകിസ്താൻ നടപ്പിലാക്കിയിട്ടുണ്ടാവുമെന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആദ്യമായാണ് ജാദവ് ജീവനോടെയുണ്ടെന്ന് പാകിസ്ഥാന് വെളിപ്പെടുത്തുന്നത്.
കുൽഭൂഷൺ വിഷയം തങ്ങളുടെ ആഭ്യന്തരസുരക്ഷ സംബന്ധിച്ച കാര്യമാണെന്നും അതിൽ പുറമേ നിന്നുള്ള കോടതി ഇടപെടേണ്ടെന്നുമായിരുന്നു ഇതുവരെ പാക് നിലപാട്. എന്നാൽ അവയെ തള്ളിയാണ് കഴിഞ്ഞദിവസം പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് രംഗത്തെത്തിയത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അവസാന ഉത്തരവ് വരുന്നതുവരെ കുൽഭൂഷണെ സംരക്ഷിക്കുമെന്ന് ബാസിത് ഉറപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളെ അംഗീകരിക്കാനും നടപ്പിലാക്കാനും ഇസ്ലാമാബാദ് പ്രതിജ്ഞാബദ്ധമാണെന്നും ബാസിത് കൂട്ടിച്ചേർത്തു.
അവസാനവിധിക്കായി കാത്തിരിക്കുകയാണ്. നിയമാനുസൃതമായി തന്നെ കാര്യങ്ങൾ നടക്കുമെന്നാണ് കരുതുന്നത്. കുൽഭൂഷണെതിരെ ചുമത്തിയിരിക്കുന്നത് തീവ്രവാദമുൾപ്പെടെയുള്ള കേസുകളാണ്. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ ഏറെ പ്രധാനപ്പെട്ടതാണെന്നും ബാസിത് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വധശിക്ഷ സ്റ്റേ ചെയ്ത ഉത്തരവിനെതിരെ അടുത്തയാഴ്ച പാകിസ്ഥാൻ വീണ്ടും അന്താരാഷ്ട്ര കോടതിയെ സമീപിക്കാനിരിക്കെയാണ് ബാസിതിന്റെ പ്രസ്താവന.