സ്പാനിഷ് ലീഗ് കിരീടം റയൽ മാഡ്രിഡിന്. നിർണായക മത്സരത്തിൽ മലാഗയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയാണ് റയൽ കിരീടം തിരികെപിടിച്ചത്. 38 മത്സരങ്ങളിൽ നിന്നും 93 പോയിന്‍റ് നേടിയാണ് റയൽ നാല് വർഷത്തിന് ശേഷം കിരീടത്തിൽ മുത്തമിട്ടത്. അവസാന മത്സരത്തിൽ ഐബറിനെ രണ്ടിനെതിരെ നാലു ഗോളിന് തോൽപ്പിച്ച ബാഴ്സിലോണയ്‌ക്ക് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപെടേണ്ടി വന്നു.
ടെനെറിഫാസോയിൽ റയൽ മഡ്രിഡ് ഇത്തവണ കുരുങ്ങിയില്ല, സ്പാനിഷ് ലീഗ് കിരീടം ജയിച്ചുതന്നെ നേടി.
ലീഗിലെ അവസാന മത്സരത്തിൽ കിരീടത്തിന് ഒരു സമനിലയുടെ ദൂരം മാത്രമുണ്ടായിരുന്ന റയൽ മലാഗയെ എകപക്ഷീയമായ രണ്ട് ഗോളിന് തകർത്താണ് കിരീടം ചൂടിയത്. 38 മത്സരങ്ങളിൽ നിന്നും 93 പോയിന്‍റോടെ. ജയം ലക്ഷ്യമിട്ടിറങ്ങിയ റയൽ കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ നിറയൊഴിച്ചു. ഇസ്കോയുടെ പാസ് വലയിലെത്തിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിനെ മുന്നിലെത്തിച്ചു.
55 -ാം മിനിറ്റിൽ കരിം ബെൻസേമ റയലിനായി ഗോൾപട്ടിക പൂർത്തിയാക്കി.
നൗക്യാപിൽ ജയം ലക്ഷ്യമിട്ടിറങ്ങിയ ബാഴ്സയ്‌ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഏഴാം മിനിറ്റിലും 63 -ാം മിനിറ്‍റിലും ജപ്പാൻ താരം ടക്കാഷി ഇനൂയിലൂടെ ലീഡ് നേടി ഐബർ ഞെട്ടിച്ചു. 63 -ാം മിനിറ്റിലെ ജൂൻകയുടെ സെൽഫ് ഗോളിന് പിന്നാലെ സുവാരസ് ബാഴ്സയെ ഒപ്പമെത്തിച്ചു. 75 -ാം മിനിറ്റിലും 90 -ാം മിനിറ്റിലും ലക്ഷ്യം കണ്ട ലയണൽ മെസി ബാഴ്സയുടെ ജയം ഉറപ്പിച്ചു.
മലാഗയ്‌ക്കെതിരെ റയൽ തോറ്റാൽ മാത്രം കിരീട സാധ്യത ഉണ്ടായിരുന്ന ബാഴ്സയ്‌ക്ക് രണ്ടാം സ്ഥാനക്കാരായി മടക്കം. 38 മത്സരങ്ങളിൽ നിന്നും 90 പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് ബാഴ്സ ലീഗ് പൂർത്തിയാക്കുന്നത്.