തിരുവനന്തപുരം: പി ശശി കോടിയേരിയോട് ചോദിച്ചിട്ടാണോ ഏർപ്പാടിനിറങ്ങിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ ചോദ്യം.
ഒരു കാഷായവേഷമണിഞ്ഞ കപടസന്യാസിക്ക് ഒരു പെൺകുട്ടി നൽകിയ ശിക്ഷ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വലിയ ചർച്ചകളും നവമാദ്ധ്യമങ്ങളിൽ വലിയതോതിൽ ട്രോളുകളും അരങ്ങുതകർക്കുകയാണ്. ഈ സംഭവത്തിൽ തക്ക ശിക്ഷ ആ പെൺകുട്ടി തന്നെ നൽകിയില്ലായിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?
സൈബർ സഖാക്കളും സുഡാപ്പികളും പ്രശ്നം ആഘോഷിക്കുന്നതുകാണുമ്പോൾ പരമപുഛമാണ് നാട്ടുകാർക്കുണ്ടാവുക. ആ പെൺകുട്ടി പീഡകന് കടുത്ത ശിക്ഷ നൽകാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല. പുഷ്പം പോലെ കള്ള സ്വാമി കേസ്സിൽ നിന്ന് ഊരിപ്പോരുമായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തെ ഇടതുഭരണത്തിനിടയിൽ ഏതു സ്ത്രീ പീഡനക്കേസ്സിനാണ് പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇക്കൂട്ടർക്കു കഴിഞ്ഞത്. സൗമ്യാക്കേസ്സിൽ അവസാനം എന്താണുണ്ടായത്? ബാലന്റേയും വനിതാ ഉദ്യോഗസ്ഥയുടേയും അതിബുദ്ധികൊണ്ടെന്തു നേടിയെന്ന് മാലോകർ കണ്ടതല്ലേ.
ജിഷയെക്കൊന്നത് അമിറുൾ ഇസ്ലാം മാത്രം നടത്തിയ ഗൂഡാലോചനയാണെന്ന് നിങ്ങൾ ഇപ്പോൾ പറയുന്നത് ഏതടിസ്ഥാനത്തിലാണ്? കേസ്സിന്റെ കുറ്റപത്രം വായിച്ച ഏതു കൊച്ചുകുട്ടിക്കും ആ കേസിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നിൽ ഏതു മാഫിയാസംഘമാണെന്ന് നാട്ടുകാർക്കു മുഴുവനും മനസ്സിലായിട്ടും കേസ് പൾസർ സുനിയിൽ മാത്രമായി ഒതുക്കിയതാരാണ്. ഇതുപോലെ നൂറു നൂറു സംഭവങ്ങൾ.
ആ പെൺകുട്ടി ബ്ലേഡെടുത്ത് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിറ്റ് ഇരട്ടച്ചങ്കനു നൽകി ആത്മനിർവൃതി അറിയുന്ന വിഡ്ഡികൾ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണ്.
ജോസഫും തെറ്റയിലും ഏറ്റവും ഒടുവിൽ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്നു ഇക്കൂട്ടർ സമ്മതിച്ചുതരികയാണോ? പി. ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏർപ്പാടിനിറങ്ങിയതെന്നും ചോദിച്ചാണ് സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പേട്ടയിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ലിംഗം പെൺകുട്ടി അറുത്ത് മാറ്റിയത്.