ഇസ്ളാമാബാദ് : പാക് ഭീകര കേന്ദ്രങ്ങൾക്ക് നേരേ ഇറാൻ ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ട് . അതിർത്തിക്കടുത്തുള്ള ഭീകര കേന്ദ്രങ്ങൾക്ക് നേരേയാണ് ആക്രമണം.പാകിസ്ഥാൻ സമാ ടീവിയാണ് വിവരം റിപ്പോർട്ട് ചെയ്തത് .
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ നാളായി നല്ല നിലയിലായിരുന്നില്ല .ഇറാൻ അതിർത്തിയിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ പത്ത് ഇറാനിയൻ അതിർത്തി സംരക്ഷണ സൈനികർ കൊല്ലപ്പെട്ടിരുന്നു.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരവാദം അടിച്ചമർത്താൻ ഭരണകൂടം തയ്യാറായില്ലെങ്കിൽ പാക് മണ്ണിൽ കടന്ന് ഭീകര കേന്ദ്രങ്ങൾ ഉന്മൂലനം ചെയ്യാൻ മടിക്കില്ലെന്നും ഇറാൻ സൈനിക മേധാവി മേജർ ജനറൽ മുഹമ്മദി ബക്കേരി വ്യക്തമാക്കിയിരുന്നു . ഇതിനു പിന്നാലെയാണ് ഇപ്പോൾ ഷെല്ലാക്രമണം നടന്നിരിക്കുന്നത്.
ഇറാനിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് ജെയ്ഷ് അൽ ആദിൽ എന്ന ഭീകര സംഘടന ആക്രമണം നടത്തിയതെന്നും പാക്കിസ്ഥാന്റെ അതിർത്തി പ്രദേശങ്ങൾ ഭീകരരുടെ കേന്ദ്രങ്ങളായി മാറിയെന്നും ഇറാൻ സൈനിക മേധാവി കുറ്റപ്പെടുത്തുകയും ചെയ്തു. ഭീകരവാദത്തെ സംരക്ഷിക്കുന്ന നിലപാടാണ് പാക്കിസ്ഥാൻ നിരന്തരം സ്വീകരിക്കുന്നതെന്ന ഇന്ത്യയുടേയും അഫ്ഗാനിസ്ഥാന്റെയും ആരോപണം ശരിവയ്ക്കുന്നതായിരുന്നു ഇറാൻ സൈനിക മേധാവിയുടെ പ്രതികരണം