ന്യൂയോർക്ക് : സൗദി അറേബ്യക്ക് പിന്തുണ നൽകുമ്പോൾ ചില കാര്യങ്ങൾ അവരിൽ നിന്ന് ഉറപ്പ് വാങ്ങാൻ ശ്രദ്ധിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സെനന്റംഗം തുൾസി ഗബ്ബാർഡ് . ലോകത്ത് ഭീകരവാദത്തിന്റെ ഏറ്റവും വലിയ പ്രായോജകരാണ് സൗദിയെന്നത് മറന്നു പോകരുതെന്നും ഗബ്ബാർഡ് ചൂണ്ടിക്കാട്ടി.
ട്രംപിന്റെ സൗദി സന്ദർശനം പുരോഗമിക്കുന്നതിനിടയിലാണ് ഗബ്ബാർഡിന്റെ പരാമർശം . മിതവാദികളായ മുസ്ളിങ്ങളെ അടിച്ചമർത്തുന്ന വഹാബി ചിന്തകളെ പ്രചരിപ്പിക്കുന്ന സൗദിയുടെ സമീപനം നിർത്തണം . യെമന്‍ നേരേയുള്ള ആക്രമണവും അതുവഴിയുണ്ടാകുന്ന രക്തച്ചൊരിച്ചിലുകളും അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും ട്രംപ് സൗദിയോട് ആവശ്യപ്പെടണം. ഗബ്ബാർഡ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു
അൽ ഖായ്ദയേയും മറ്റ് ഭീകര സംഘടനകളേയും പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുകയും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവരേയും സ്ത്രീകളേയും എൽജിബിടി സമൂഹത്തേയും അടിച്ചമർത്തുന്നത് നിർത്തലാക്കാനും ആവശ്യപ്പെടണം . എല്ലാ മതവിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനുള്ള അനുവാദം നൽകാൻ ട്രംപ് ആവശ്യപ്പെടണമെന്നും ഗബ്ബാർഡ് പറഞ്ഞു.
അമേരിക്കയിലെ ഹവായ് സ്റ്റേറ്റിൽ നിന്നുള്ള പ്രതിനിധിയാണ് തുൾസി ഗബ്ബാർഡ് . യു എസ് കോൺഗ്രസിലെത്തുന്ന ആദ്യ ഹിന്ദുമത വിശ്വാസിയാണ് തുൾസി .നേരത്തെ ഇറാക്കിൽ സൈനികയായി സേവനമനുഷ്ഠിച്ചിട്ടുള്ള തുൾസി ഇരുപത്തൊന്നാം വയസ്സിലാണ് ഹവായ് നിയമ സഭയിൽ അംഗമായത്.