റിയാദ്: സൗദിയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയിലും അറബ് ഇസ്ലാമിക ഉച്ചകോടിയിലും പങ്കെടുക്കും.ഭീകരവാദത്തിനെതിരെ ഒന്നിച്ചുള്ള പോരാട്ടമായിരിക്കും ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയം.
അറബ്-മുസ്ലിം രാഷ്ട്രങ്ങളിൽനിന്നുമുള്ള 56ഓളം രാഷ്ട്ര തലവന്മാർ പങ്കെടുക്കുന്ന ഉച്ചകോടിയെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് അഭിസംബോധന ചെയ്യുക. തീവ്രവാദവും ലോക സുരക്ഷയും ആയിരിക്കും സമ്മേളനത്തിന്റെ മുഖ്യ അജണ്ട.സിറിയയിലെ ആഭ്യന്തര പ്രതിസന്ധി, ഇസ്ലാമിക് സ്റ്റേറ്റ് ഉയർത്തുന്ന ഭീഷണി, യമനിൽ ഹൂതി വിമതർ ഇറാന്റെ പിന്തുണയോടെ നടത്തുന്ന വിഘടന പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചും ചർച്ചയാകും.
ഏറ്റവും കൂടുതൽ ചർച്ചചെയ്യുക ഗൾഫ് മേഖലയിൽ സംഘർഷത്തിന് പ്രധാനകാരണമായി അറബ് ലോകവും അമേരിക്കയും കാണുന്ന ഇറാന്റെ നടപടികളായിരിക്കും.ഇറാനെതിരെ നേരത്തെ എടുത്ത നിലപാടുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച നടത്തും.സൗദി ഭരണാധികാരി സൽമാന് രാജാവിന്റെ മകനും രണ്ടാം കിരീടവകാശിയുമായ മുഹമ്മദ് ബിന് സൽമാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ട്വീപ്സ് സമ്മേളനത്തിലും ട്രംപ് പങ്കെടുക്കുന്നുണ്ട്.
ഭീകരവാദത്തിനെതിരെയും സമാധാനം നിലനർത്താനുമായി പ്രവർത്തനം രൂപീകരിച്ച ഗ്ലോബൽ സെന്ററിന്റെയും ഉദ്ഘാടനം ഇരുവരും ചേർന്ന് നിർവ്വഹിക്കും.