ഇറാന്റെ പുതിയ പ്രസിഡന്റിനെ ഇന്നറിയാം. പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 4 കോടി ജനതയാണ് ഇറാനിൽ സമ്മതിദാനം വിനിയോഗിച്ചത്. ഉച്ചയോടെ അന്തിമ ഫലം വ്യക്തമായേക്കും. 6 മണിക്കൂറാണ് വോട്ടെടുപ്പിനായി ഇക്കുറി അധികം അനുവദിച്ചത്.
ഇറാൻ പ്രാദേശിക സമയം രാവിലെ 8 മണിക്ക് ആരംഭിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 12 മണിക്കാണ്. ഇറാനിൽ നിലവിലുള്ള പ്രസിഡന്റ് ഹസ്സന് റൂഹാനിയും ഇബ്രാഹിം റൈസിയും തമ്മിലാണ് പ്രധാന മത്സരം. ആകെ നാല് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. രാത്രി വൈകിയും വോട്ടെടുപ്പ് അവസാനിക്കാത്തതിനാൽ ആഭ്യന്തര മന്ത്രാലയം 6 മണിക്കൂറാണ് വോട്ടെടുപ്പിനായി അധികം അനുവദിച്ചത്.
50 ശതമാനം വോട്ട് ലഭിക്കുന്ന സ്ഥാനാർഥിയാണ് അടുത്ത പ്രസിഡന്റാകുക. 1985 മുതൽ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം രണ്ടാമതും ജനവിധി തേടുന്ന സിറ്റിംങ് പ്രസിഡന്റുമാർ ജയിക്കുന്നത് പതിവാണ്. അതിനാൽ തന്നെ മിതവാദിയായ ഹസ്സന് റൂഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഹസ്സന് റൂഹാനിയും ഇബ്രാഹിം റൈസിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും മുസ്തഫ മിര്സലിമും മുസ്തഫ ഹഷെമിതാബയും ശക്തമായി രംഗത്തുണ്ട്. 50 ശതമാനം വോട്ട് നേടാൻ ആർക്കും കഴിഞ്ഞില്ലെങ്കിൽ ഈ മാസം 26ന് രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് നടക്കും.