ബംഗളൂരു : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഫൈനലിൽ. രണ്ടാം ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്തയെ ആറ് വിക്കറ്‍റിന് തകർത്താണ് മുംബൈ ഫൈനലിൽ ഇടം പിടിച്ചത്. മുംബൈയുടെ ബോളിംഗ് കരുത്തിലാണ് കൊൽക്കത്തക്ക് അടി പതറിയത്. നാളെ നടക്കുന്ന ഐപിഎൽ ഫൈനലിൽ മുംബൈ പൂനെയെ നേരിടും.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസ് ക്യാപ്‍റ്‍റൻ രോഹിത് ശർമക്ക് പിഴച്ചില്ല. രണ്ട് മുന്‍ ചാമ്പ്യൻമാർ തമ്മിൽ നടന്ന മത്സരത്തിൽ മുംബൈയുടെ സമഗ്ര ആധിപത്യമായിരുന്നു കാണാനായത്. മുംബൈ ബൗളർമാർ അക്ഷരാർത്ഥത്തിൽ അരങ്ങു വാണു. ആദ്യം ബാറ്‍റ് ചെയ്ത കൊൽക്കത്തയെ 18.5 ഓവറിൽ 107 റൺസിന് മുംബൈ ബൗളർമാർ ചുരുട്ടിക്കെട്ടി.
നാല് വിക്കറ്റുകൾ വീഴ്‌ത്തിയ സ്പിന്നർ കരൺ ശർമയും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബൂമ്രയുമാണ് റൈഡേഴ്സിന്‍റെ ചിറകരിഞ്ഞത്. നാല് ഓവറിൽ വെറും 16 റൺസ് വഴങ്ങിയാണ് കരൺ നിർണായകമായ നാല് വിക്കറ്‍റുകൾ വീഴ്‌ത്തിയത്. മൂന്ന് ഓവറിൽ ഏഴ് റൺസ് വഴങ്ങിയായിരുന്നു ബൂമ്രയുടെ മൂന്ന് വിക്കറ്‍റ് നേട്ടം.
മറുപടി ബാറ്‍റിംഗിന് ഇറങ്ങിയ മുംബൈക്ക് തുടക്കത്തിൽ സിമൺസിനെയും, പാർഥിവ് പട്ടേലിനെയും, റായുഡുവിനെയും നഷ്ടപ്പെട്ടെങ്കിലും 45 റൺസുമായി ക്രുണാൽ പാണ്ഡ്യയും, 26 റൺസുമായി ക്യാപ്‍റ്റൻ രോഹിത് ശർമയും ചേർന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് – പൂനെ സൂപ്പർ ജയന്‍റ്‍സിനെ നേരിടും.