ന്യൂഡൽഹി : പരിസ്ഥിതി സ്നേഹം വിൽപ്പത്രത്തിലും പാലിച്ച് അന്തരിച്ച കേന്ദ്രമന്ത്രി അനിൽ മാധവ് ദവേ . തനിക്ക് വേണ്ടി സ്മാരകം ഒരുക്കേണ്ടെന്നും തന്നെ സ്നേഹിക്കുന്നവർ മരം നടുകയാണ് വേണ്ടതെന്നും തന്റെ വിൽപ്പത്രത്തിൽ ദവേ എഴുതി വച്ചിരുന്നു.
നർമ്മദയുടെ സംരക്ഷണത്തിനു വേണ്ടി പരിശ്രമിച്ച ദവേ തന്റെ സംസ്കാരം നർമ്മദ നദീതീരത്ത് വേണമെന്നും എഴുതിയിരുന്നു . മരം നട്ട് അത് പരിപാലിക്കുമ്പോഴാണ് തനിക്ക് സന്തോഷമുണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ന്യൂമോണിയ ബാധിതനായിരുന്നതിനാൽ മാസങ്ങളായി അദ്ദേഹം വിശ്രമത്തിലായിരുന്നു. ഈയിടയ്ക്കാണ് വീണ്ടും ഓഫീസിലെത്തിയത്. വ്യാഴാഴ്ച രാവിലെ ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ എയിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
ആത്മാർത്ഥതയുള്ള പൊതുപ്രവർത്തകനായിരുന്നു ദവേ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി . തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മോദി പറഞ്ഞു. നിഷ്കാമ കർമ്മിയായിരുന്നു ദവേ എന്നും മോദി അനുസ്മരിച്ചു.