ന്യൂഡൽഹി: സ്വച്ഛ് ഭാരതിന്റെ ഭാഗമായി നടപ്പിലാക്കിയ സ്വച്ഛ് റെയില്‍ പദ്ധതി നടത്തിപ്പ് പട്ടികയില്‍ കേരളത്തിലെ സ്റ്റേഷനുകള്‍ക്ക് മെച്ചപ്പെട്ട സ്ഥാനം. രാജ്യത്തെ വൃത്തിയുള്ള റെയില്‍വെ സ്റ്റേഷനുകളെ കണ്ടെത്തുന്നതിനായി നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് സര്‍വ്വെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളെ ടിക്കറ്റില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏഴായി തിരിച്ചായിരുന്നു സര്‍വെ. ശൗചാലയം, വിശ്രമ സ്ഥലം, പ്ലാറ്റ് ഫോമുകള്‍, ശുദ്ധജല ലഭ്യത, റെയില്‍വെ ട്രാക്ക്, പാർക്കിങ് എന്നിങ്ങനെ സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളിലെയും ശുചിത്വം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്.
യാത്രക്കാരുടെയും സര്‍വെ സംഘത്തിന്റെയും കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിനടിസ്ഥാനം. ടിക്കറ്റില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 50 കോടിയിലും അധികമുള്ള 75 റെയിവെ സ്റ്റേഷനുകളുടെ പട്ടികയില്‍ വിശാഖപട്ടണമാണ് മുന്നില്‍. സെക്കന്തരാബാദ് രണ്ടാസ്ഥാനവും ജമ്മുതാവി മൂന്നാസ്ഥാനവും നേടി.
കേരളത്തില്‍ നിന്നുള്ള 4 സ്റ്റേഷനുകളാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 34ാം റാങ്കോടെ എറണാകുളം സൗത്താണ് മുന്നില്‍. എല്ലാ വർഷവും ഇത്തരത്തിൽ സ്റ്റേഷനുകളെ തരംതിരിച്ചാൽ മത്സര ബുദ്ധിയോടെ സ്റ്റേഷനുകൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് റെയിൽവെമന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.
ടിക്കറ്റില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 6 മുതല്‍ 50 കോടി വരെയുള്ള 332 റെയിവെ സ്റ്റേഷനുകളുടെ പട്ടികയില്‍ ബിയാസ്, ഖമ്മാം, അഹമ്മദ് നഗര്‍ എന്നീ സ്റ്റേഷനുകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. കേരളത്തില്‍ നിന്നുള്ള 16 സ്റ്റേഷനുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 61ാം റാങ്കോടെ ആലുവയാണ് ഈ പട്ടികയില്‍ മുന്നിലെത്തിയ കേരളത്തില്‍ നിന്നുള്ള സ്റ്റേഷന്.
A1 ലിസ്റ്റില്‍ ഇടം പിടിച്ച കേരളത്തിലെ സ്റ്റേഷനുകള്‍
എറണാകുളം (സൗത്ത്) – 34
കോഴിക്കോട് – 40
തൃശ്ശൂര്‍ – 52
തിരുവനന്തപുരം (സെന്‍ട്രല്‍) – 71
(ടിക്കറ്റില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 50 കോടിയിലും അധികമുള്ള
റെയിവെ സ്റ്റേഷനുകള്‍ വൃത്തിയുടെ അടിസ്ഥാനത്തില്‍)
A ലിസ്റ്റില്‍ ഇടംപിടിച്ച കേരളത്തിലെ സ്റ്റേഷനുകള്‍
ആലുവ – 61
തലശ്ശേരി -75
കോട്ടയം – 102
കണ്ണൂര്‍ -120
കാഞ്ഞങ്ങാട് – 126
പയ്യന്നൂര്‍ – 134
കായംകുളം – 140
കാസര്‍കോട് – 163
പാലക്കാട് – 171
ഷൊര്‍ണൂര്‍ – 200
ചെങ്ങന്നൂര്‍ – 210
വടകര – 247
തിരുവല്ല – 252
ആലപ്പുഴ – 279
കൊല്ലം – 284
എറണാകുളം (നോര്‍ത്ത്) – 286
(ടിക്കറ്റില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 6 മുതല്‍ 50 കോടി വരെയുള്ള
റെയിവെ സ്റ്റേഷനുകള്‍ വൃത്തിയുടെ അടിസ്ഥാനത്തില്‍)