ന്യൂഡൽഹി : ഛത്തീസ്ഗഡിലെ ബീജാപൂരിൽ 15 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോർട്ട് . സുക്മയ്ക്ക് സമീപം മെയ് 12 മുതൽ 16 വരെ നടന്ന തിരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പതിനഞ്ചോളം ഭീകരർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചതായും സിആർപിഎഫ് സ്പെഷ്യൽ ഡയറക്ടർ കുൽദീപ് സിംഗ് വ്യക്തമാക്കി.
മുന്നൂറോളം വരുന്ന സൈനികർ മെയ് 12 മുതൽ ഭീകരബാധിത പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു . തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയില്ല . പതിനഞ്ച് പേർ കൊല്ലപ്പെട്ടതായി സംഭവത്തിന് ദൃക്സാക്ഷികളായ ഗ്രാമീണരാണ് അറിയിച്ചത്.
സ്പെഷ്യൽ ടാസ്ക് ഫോഴ്സ് , ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് , കോബ്ര എന്നിവയുടെ സംയുക്ത നീക്കത്തിനിടെയായിരുന്നു സംഭവം,. ഞായറാഴ്ച രാവിലെയും വൈകിട്ടുമാണ് ഏറ്റുമുട്ടലുണ്ടായത് . രണ്ട് പോലീസുകാർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു . എസ് ടി എഫിലെ ജവാനാണ് വീരമൃത്യു വരിച്ചത്.
കഴിഞ്ഞ ഏപ്രിൽ 24 ന് സുക്മയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ 25 സൈനികർ കൊല്ലപ്പെട്ടിരുന്നു . ഏറ്റുമുട്ടലിൽ 11 ഇടത് ഭീകരരും കൊല്ലപ്പെട്ടു