കവരത്തി : വിസ്താർ യാത്രയിലൂടെ പവിഴ ദ്വീപിൽ ചുവടുറപ്പിച്ച് ബിജെപി. രാഷ്ട്രീയത്തിനപ്പുറം നരേന്ദ്ര മോദിസർക്കാരിന്റെ വികസന അജണ്ടയാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ലക്ഷദ്വീപിൽ മുന്നോട്ട് വെച്ചത്.അതേ സമയം നിലവിലെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ പൊതുപരിപാടിക്കെത്തിച്ച് പുതിയ സഖ്യസാധ്യതകളും ബിജെപി തുറന്നിട്ട് കഴിഞ്ഞു.
രാഷ്ട്രീയ എതിരാളികൾക്ക് നേരെ ആക്ഷേപങ്ങളും കുത്തുവാക്കുകളും പ്രതീക്ഷിച്ചെത്തിയവരെ നിരാശപ്പെടുത്തുന്നതായിരുന്നു കവരത്തി കടപ്പുറത്തെ അമിത് ഷായുടെ പ്രസംഗം. അടിസ്ഥാന സൗകര്യവികസനം മുതൽ സാങ്കേതിക രംഗത്ത് വരെ മോദിസർക്കാർ ദ്വീപിനായി എന്ത് ചെയ്തുവെന്നും തുടർപദ്ധതികൾ എന്തെന്നും പ്രസംഗത്തിൽ വ്യക്തമാക്കാനാണ് അമിത് ഷാ ശ്രമിച്ചത്.
കോൺഗ്രസിലെ അസംതൃപ്തരേയും ബദൽ രാഷ്ട്രീയം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ ഓരോ വാക്കുകളും. നൂറുശതമാനം മുസ്ലീം ജനസഖ്യയുള്ള സംസ്ഥാനത്ത് വികസനതന്ത്രം പയറ്റി സ്വാധീനം വർധിപ്പിക്കാനുള്ള സാധ്യതയാണ് അമിത് ഷാ തേടിയത്.
സന്ദർശനത്തിന്റെ ഭാഗമായി നടന്ന കോർകമ്മറ്റിയിലും ഭാരവാഹികളുടെ യോഗത്തിലും അംഗത്വവിതരണവും ബൂത്ത് തല പ്രവർത്തനം ശക്തിപ്പെടുത്തുന്നതും സംബന്ധിച്ചാണ് ചർച്ചനടന്നത്. ഒക്ടോബർ നവംബർ മാസങ്ങളിൽ നടക്കുന്ന ദ്വീപ് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കാര്യങ്ങൾ പൂർത്തിയാക്കണമെന്നും അമിത് ഷാ നിർദ്ദേശിച്ചു.
ഇതിനിടെ കവരത്തിയിലെ പാർട്ടി പരിപാടിയിൽ നിലവിലെ ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസൽ പങ്കെടുത്തു. പുതിയ സഖ്യസാധ്യതകൾ തേടുന്നതിന്റെ ഭാഗാമായാണ് ഫൈസൽ പരിപാടിയിൽ പങ്കടുത്തതെന്നാണ് വ്യാഖ്യാനം. നേരത്തെ അമിത് ഷായുമായി ഫൈസൽ കൂടികാഴ്ച നടത്തുകയും ചെയ്തിരുന്നു.